ഗുവാഹട്ടി : അസമിൽ പൂജാരിമാരെയും സന്യാസിമാരെയും അവഹേളിക്കുന്ന തരത്തിൽ പരാമർശം നടത്തിയ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ. ഗോൽപ്പാറ എംഎൽഎയും കോൺഗ്രസ് നേതാവുമായ അഫ്താബുദ്ദീൻ മൊല്ല ആണ് അറസ്റ്റ് ചെയ്തത്. ദിസ്പൂർ പോലീസിന്റേതാണ് നടപടി.
മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചതിനാണ് അറസ്റ്റ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 (എ), 153 (എ) (1), 505 (2) എന്നീ വകുപ്പുകൾ പ്രകാരം ആണ് എംഎൽഎയ്‌ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. വൈദ്യപരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഈ മാസം നാലിനായിരുന്നു അറസ്റ്റിന് ആസ്പദമായ സംഭവം. ഗോൽപ്പാറ ജില്ലയിൽ സംഘടിപ്പിച്ച പൊതുപരിപാടിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഫ്താബുദ്ദീൻ. ഇതിനിടെയായിരുന്നു അധിക്ഷേപിച്ച് കൊണ്ട് പരാമർശം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ഭേട്ടാപ്പാറ സ്വദേശി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇത് ദിസ്പൂർ പോലീസിന് കൈമാറിയിരുന്നു. ഇതിലാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വർഗ്ഗീയ പരാമർശം ലക്ഷ്യമിട്ടുകൊണ്ടായിരുന്നു അഫ്താബുദ്ദീന്റെ പരാമർശം എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. പൂജാരിമാർക്കെതിരെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തി ഇരു വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുളവാക്കാൻ ആയിരുന്നു എംഎൽഎയുടെ ശ്രമം എന്നും വ്യക്തമാക്കുന്നുണ്ട്.
പരാമർശത്തിൽ അഫ്താബുദ്ദീനെതിരെ രൂക്ഷമായ വിമർശനങ്ങൾ ആയിരുന്നു ഉയർന്നിരുന്നത്. പ്രതിഷേധം ശക്തമായതോടെ കോൺഗ്രസ് അഫ്താബുദ്ദീനോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു അറസ്റ്റ്.
Discussion about this post