എറണാകുളം: ശബരിമല മേൽശാന്തി നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ടുള്ള ഹർജി തള്ളി ഹൈക്കോടതി. നിയമനം ശരിവച്ച കോടതി, തിരഞ്ഞെടുപ്പിൽ ഇടപെടാൻ കാരണങ്ങളില്ലെന്നും നിരീക്ഷിച്ചു. പേപ്പറുകൾ മടക്കിയിട്ടത് യാദൃശ്ചികമാണെന്നും ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മേൽശാന്തി തിരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഒബ്സർവറുടെ സാന്നിധ്യത്തിലാണ് തിരഞ്ഞടുപ്പ് നടന്നതെന്നാണ് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചത്. തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന്‍റെ സിസിടിവി ദൃശ്യവും ദേവസ്വം ബോർഡ് കോടതിയിൽ ഹാജരാക്കിയിരുന്നു.
ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നമ്പൂതിരിയാണ് ഹർജി നൽകിയത്. മൂവാറ്റുപുഴ ഏനാനല്ലൂര്‍ പുത്തില്ലത്ത് പിഎന്‍ മഹേഷിനെയാണ് ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്.
Discussion about this post