തൃശ്ശൂർ: നാലു ദിവസം മുമ്പാണ് അനിൽ അക്കരെ തന്റെ ഫെയ്സ് ബുക്ക് പേജിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ‘ടിഎൻ പ്രതാപൻ കടലിന്റെ പുത്രൻ, അതിലേറെ വ്യാപ്തിയിൽ മനുഷ്യനെ സ്നേഹിച്ച പച്ചമനുഷ്യൻ’ എന്നായിരുന്നു വീഡിയോയുടെ ക്യാപ്ഷൻ. പക്ഷെ വോട്ടർമാരുടെ പ്രതികരണത്തിൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലായിരിക്കുകയാണ് അനിൽ അക്കരെയും ടിഎൻ പ്രതാപനും. എംപിക്കെതിരെയുള്ള ശക്തമായ ജനരോഷം അനിൽ അക്കരയുടെ പോസ്റ്റിനുതാഴെ കമന്റുകളായി നിറയുകയാണ്.
മഹാഭൂരിപക്ഷം കമന്റുകളും ടിഎൻ പ്രതാപൻ എംപിയെ വിമർശിച്ചുകൊണ്ടുള്ളവയാണ്. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന കോൺഗ്രസ് അനുഭാവികൾ പോലും അനിൽ അക്കരയുടെ പോസ്റ്റിന് അനുകൂലമായി കമന്റിടാനോ ഷെയർ ചെയ്യാനോ രംഗത്ത് വന്നിട്ടില്ല. തൃശ്ശൂർ ജില്ലയിലെ പുന്നയൂർ പഞ്ചായത്തിലെ അകലാട് നായാടി കോളനി ടിഎൻ പ്രതാപൻ സന്ദർശിക്കുന്ന വീഡിയോയാണ് വടക്കാഞ്ചേരി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരെ ഫെയ്സ് ബുക്ക് പേജിൽ പങ്കുവെച്ചത്.
തൃശ്ശൂർ എംപിയുടെ പ്രവർത്തനം വളരെ മോശമാണെന്ന് തുറന്നുപറയുന്നതാണ് കമന്റുകളിൽ അധികവും. ”കഴിഞ്ഞ നാല് വർഷം എന്ത് വികസനമാണ് ടിഎൻ പ്രതാപൻ സ്വന്തം മണ്ഡലത്തിൽ നടത്തിയതെന്നും ഇനി ലോക്സഭയിലേയ്ക്ക് മത്സരിക്കില്ലെന്ന് പറഞ്ഞിട്ട് ഇലക്ഷൻ അടുത്തപ്പോൾ കടലിന്റെ മക്കൾ എന്ന ഓമനപ്പേരിൽ എന്താ തള്ള് ‘ എന്നും ഒരാൾ ചോദിക്കുന്നു. തൃശ്ശൂരുകാർക്ക് പറ്റിയ ഒരു അബദ്ധമെന്ന് പോലും ചിലർ അഭിപ്രായപ്പെടുന്നു.
തൃശ്ശൂർ പൂരത്തിന് തെക്കേ ഗോപുര നടയിൽ ചാനലുകാരുടെ കൂടെ മാത്രമേ പ്രതാപനെ കാണാറുള്ളുവെന്നും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് വന്നപ്പോൾ എംപി എവിടെയായിരുന്നും അനിൽ അക്കരയോട് ചോദ്യം ഉയരുന്നുണ്ട്. പ്രവർത്തനം മോശമാണെന്ന് കെപിസിസിയിൽ പോലും വിമർശനം ഉയർന്ന പ്രതാപനെ തൃശ്ശൂരിലെ വോട്ടർമാർ തള്ളിക്കളയുമെന്ന് ചിലർ അഭിപ്രായപ്പെടുന്നു.
മണ്ഡലത്തിൽ പ്രതാപനെതിരെയുള്ള ജനരോഷം പ്രതിഫലിപ്പിക്കാൻ അനിൽ അക്കരെ തന്നെ വേദിയൊരിക്കിയത് കോൺഗ്രസ്സിലെ ഗ്രൂപ്പ് പോരിന്റെ പ്രതിഫലനമാണെന്നും വിലയിരുത്തുന്നവരുമുണ്ട്. മണ്ഡലത്തിലെ ജനകീയ വിഷയങ്ങളിൽ പ്രതാപനെ കണി കാണാൻ ഇല്ലെന്ന് നേരത്തെ ബിജെപി ഉൾപ്പെടെയുളളവർ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഇത് തെളിയിക്കുന്നതാണ് അനിൽ അക്കരെയുടെ ഫേസ്ബുക്ക് പോസ്റ്റിലെ ജനങ്ങളുടെ പ്രതികരണം.
Discussion about this post