റാന്നി: സഹകരണബാങ്കിൽ നിക്ഷേപിച്ച പണം ലഭിക്കാതെ ആയതോടെ കയറിക്കിടക്കാൻ വീട് പോലും ഇല്ലാതെ വിമുക്തഭടന്റെ ഭാര്യ. ബാങ്ക് അധികൃതർ നടപടി എടുക്കാതെ ആയതോടെ ഇവർ ബാങ്കിനുള്ളിൽ കയറി നിലത്തിരുന്ന് സമരം ആരംഭിച്ചിരിക്കുകയാണ്. പത്തനംതിട്ട റാന്നി ഉതിമൂട് സർവ്വീസ് സഹകരണ ബാങ്കിനെതിരെ വിമുക്തഭടൻ റാന്നി ഉതിമൂട് മരുതനകാര്യാട്ട് പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ തങ്കമണിയമ്മയാണ് രംഗത്തെത്തിയിരിക്കുന്നത്.
ഒരു വർഷം മുൻപ് സമാനആവശ്യവുമായി ഇവർ സമരം നടത്തിയെങ്കിലും അന്ന് പണം തിരികെ നൽകാമെന്ന ഉറപ്പിൽ ഇവരെ തിരിച്ചയക്കുകയായിരുന്നു. എന്നാൽ ഇത് വരെയും പണം ലഭിക്കാതെ വന്നതോടെ വീണ്ടും സമരം ആരംഭിച്ചു. ഭിക്ഷയ്ക്കല്ല വന്നതെന്നും നിക്ഷേപിച്ച പണം തിരികെവേണ്ടിയിട്ടാണ് വന്നതെന്നും ബാങ്ക് അധികാരികളൊട് പറഞ്ഞു.
ഒടുവിൽ പോലീസ് എത്തി, ഡിസംബർ 31 ന് ഉള്ളിൽ പണം നൽകുമെന്ന് ബാങ്ക് ഉറപ്പ് നൽകിയതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. അഞ്ച് വർഷം മുൻപാണ് ബാങ്കിൽ ഇവർ പണം നിക്ഷേപിച്ചത്. പലിശയടക്കം 10 ലക്ഷത്തോളം രൂപ ലഭിക്കാൻ ഉണ്ടായിരുന്നു. അഞ്ചരലക്ഷം മാത്രമാണ് നൽകിയത്. നാലരലക്ഷത്തോളം രൂപ ഇനിയും ലഭിക്കാനുണ്ട്. വീട് നിർമ്മിക്കുന്നതിനാണ് സമ്പാദ്യം ഉപയോഗിക്കുന്നത്. വീട് പണി കഴിയാനായെങ്കിലും പണം നൽകാതെ താക്കോൽ ലഭിക്കില്ല. വീട് പണി നടക്കുമ്പോൾ പണം നൽകാമെന്ന ബാങ്കിന്റെ ഉറപ്പിലാണ് ജോലി ആരംഭിച്ചത്. പണം ലഭിക്കാതെ വന്നതോടെ വഴിയാധാരമായി. മക്കളില്ലാത്ത ഇവർ തത്ക്കാലത്തോക്ക് ബന്ധുവീടുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.
Discussion about this post