കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ആറ് കിലോയോളം സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. ഇതിന് ഏതാണ്ട് നാല് കോടിയോളം രൂപ വിലവരുമെന്നാണ് വിവരം.
മസ്‌കത്തിൽ നിന്നുള്ള ഒമാൻ എയർ വിമാനത്തിൽ എത്തിയ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ ഹമീദ് വസ്ത്രങ്ങളിലൊളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഹമീദ് ധരിച്ചിരുന്ന പാന്റിലും അടിവസ്ത്രത്തിലും സ്വർണം തേച്ചുപിടിപ്പിച്ചിരിക്കുകയായിരുന്നു. വസ്ത്രങ്ങളുടേതടക്കം 3.12 കിലോഗ്രാം തൂക്കമുണ്ടായിരുന്നെന്ന് അധികൃതർ പറഞ്ഞു.
വിമാനത്തിന്റെ ശുചിമുറിയിൽ ഒളിപ്പിച്ചും സ്വർണം കടത്താൻ ശ്രമിച്ചു. ബഹ്‌റൈനിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിലാണ് സ്വർണം മിശ്രിത രൂപത്തിൽ ഒളിപ്പിച്ചിരുന്നത്.
രഹസ്യവിവരത്തിനനുസരിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ വിമാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. 3 പാക്കറ്റുകളിലായി അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് വേസ്റ്റ് ബാസ്‌കറ്റിൽ ഇട്ട നിലയിലായിരുന്നു. ലാബിൽ സ്വർണം വേർതിരിച്ചെടുത്തപ്പോൾ 3,285 ഗ്രാം സ്വർണം ലഭിച്ചു.
Discussion about this post