കണ്ണൂർ: ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന ജനകീയ സദസ്സായി നവകേരള സദസ്സിനെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറിയ കുഞ്ഞുങ്ങൾ പോലും റോഡിന്റെ സൈഡിൽ നിന്ന് കൈവീശുകയാണ്. അവർ ആരും പറഞ്ഞിട്ടല്ലല്ലോ കൈവീശുന്നത്. നാടിന്റെ വികാരമാണ് അതാണ് കളളമില്ലാത്ത ഇളംമനസിലൂടെ പുറത്തുവരുന്നത്.
റോഡിന്റെ സൈഡിൽ ജനങ്ങൾ കാത്തുനിൽക്കുകയാണ്. പുതിയ അനുഭവമാണെന്നും കണ്ണൂരിൽ നവകേരള സദസ്സിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സുകൾ ജനങ്ങൾ ഏറ്റെടുത്തത് ചിലരെ അസ്വസ്ഥമാക്കുന്നു.
എങ്ങനെ സംഘർഷഭരിതമാക്കാം എന്ന ആലോചനയാണ്. ഇന്നലെ അതിന്റെ ഭാഗമായിട്ടാണ് ചില കാര്യങ്ങൾ നടന്നത്. കരിങ്കൊടി പ്രകടനമെന്നാണ് പേര്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനാധിപത്യമായ പ്രതിഷേധമുയരുന്നതിനെ ഞങ്ങൾ എതിർക്കാറില്ല. അതിനെ ജനാധിപത്യത്തിന്റെ ഭാഗമായിട്ട് മാത്രമേ കാണൂ. ഓടുന്ന വാഹനത്തിന് മുൻപിൽ കരിങ്കൊടിയുമായി ചാടി വീണാൽ എന്താകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. അത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്.
അന്തരീക്ഷം മാറ്റിമറിക്കലാണ് പിന്നിലുളള ഉദ്ദേശ്യം. ജനാധിപത്യപരമായ ബഹുജന മുന്നേറ്റ പരിപാടിയായി മാറി. അതിൽ നിരാശപൂണ്ട് വീണ്ടുവിചാരമില്ലാത്ത പ്രകടനങ്ങൾക്ക് തയ്യാറാകുകയാണ്. അത് ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post