പട്ന: അടുത്തയിടെ സംസ്ഥാന സർക്കാർ നടത്തിയ ജാതി സർവേയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ബിഹാറിന് പ്രത്യേക പദവി നൽകണമെന്ന് നിതീഷ് കുമാർ സർക്കാർ. ഇക്കാര്യം വ്യക്തമാക്കി ബിഹാർ കാബിനറ്റ് പ്രമേയം പാസാക്കി.
സംസ്ഥാനത്തെ ഏകദേശം 94 ലക്ഷം കുടുംബങ്ങൾ ദരിദ്രരാണ്. ഈ കുടുംബങ്ങളിലെ ഒരാൾക്ക് വീതം ജോലി കണ്ടെത്തുന്നതിനായി 2 ലക്ഷം രൂപ വീതം നൽകണം. കുടിലുകളിൽ താമസിക്കുന്ന 39 ലക്ഷം കുടുംബങ്ങൾക്ക് വീട് നൽകണം. ഇതിനായി ഒരു കുടുംബത്തിന് ഒരുലക്ഷത്തി ഇരുപതിനായിരം രൂപ വീതം നൽകണം. അതിദരിദ്ര കുടുംബങ്ങൾക്ക് സുസ്ഥിര വരുമാനം നൽകുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ഇപ്പോൾ നൽകി വരുന്ന ഒരു ലക്ഷം രൂപ രണ്ട് ലക്ഷമാക്കി ഉയർത്തണം. പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
ഈ ആവശ്യങ്ങൾ അതിവേഗം നിറവേറ്റുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ബിഹാറിന് പ്രത്യേക സംസ്ഥാന പദവി നൽകണം. വലിയ തുകകൾ ആവശ്യമായ ഈ പ്രക്രിയ പൂർത്തീകരിക്കാൻ ചുരുങ്ങിയത് അഞ്ച് വർഷത്തെ സമയമെങ്കിലും വേണ്ടി വരുമെന്നും നിതീഷ് കുമാർ പറഞ്ഞു.
അതേസമയം നിതീഷ് കുമാറിന്റെ ആവശ്യങ്ങൾ പരിഹാസ്യമാണെന്ന് ബിജെപി മറുപടി നൽകി. ബിഹാർ ദരിദ്രമായത് സംസ്ഥാന സർക്കാരുകളുടെ കഴിവുകേടിന്റെ ഫലമാണ്. സ്വന്തം കഴിവില്ലായ്മ മറയ്ക്കാൻ നിതീഷ് കുമാർ ആവശ്യപ്പെടുന്നത് പ്രത്യേക സംസ്ഥാന പദവിയാണ്. ഇതേ ആവശ്യം രാജ്യത്തെ പിന്നാക്കം നിൽക്കുന്ന മറ്റ് സംസ്ഥാനങ്ങളും മുന്നോട്ട് വെച്ചാൽ പിന്നെ ഫെഡറൽ ഭരണ സംവിധാനം എന്തിനാണ് എന്നാണ് ബിജെപിയുടെ ചോദ്യം.
Discussion about this post