വിശാഖപട്ടണം: ഏകദിന ലോകചാമ്പ്യന്മാരെ ട്വന്റി 20യിൽ തവിടുപൊടിയാക്കി പുതിയ ക്രിക്കറ്റ് സീസണ് ആവേശത്തുടക്കമിട്ട് ടീം ഇന്ത്യ. മുൻനിര താരങ്ങളുടെ അഭാവത്തിൽ യുവനിരയെ കളത്തിലിറക്കിയ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത് ക്യാപ്ടൻ സൂര്യകുമാർ യാദവായിരുന്നു.
സൂര്യകുമാർ 42 പന്തിൽ നിന്നും നേടിയ 80 റൺസിന്റെ കരുത്തിൽ ഓസീസ് ഉയർത്തിയ 209 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 39 പന്തിൽ 58 റൺസ് നേടിയ ഇഷാൻ കിഷൻ സൂര്യക്ക് മികച്ച പിന്തുണ നൽകി.
നേരത്തേ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. തകർപ്പൻ സെഞ്ച്വറി നേടിയ ജോഷ് ഇംഗ്ലിസും അർദ്ധ സെഞ്ച്വറി നേടിയ സ്റ്റീവൻ സ്മിത്തും ചേർന്നാണ് ഓസീസിനെ മികച്ച സ്കോറിൽ എത്തിച്ചത്. ഇംഗ്ലിസ് 50 പന്തിൽ 11 ബൗണ്ടറികളും 8 സിക്സറുകളും ഉൾപ്പെടെ 110 റൺസെടുത്തു. സ്മിത്ത് 52 റൺസ് നേടി.
മൂന്ന് ഇന്ത്യൻ ബൗളർമാർ 10 റൺസിന് മുകളിൽ ശരാശരിയിൽ തല്ല് വാങ്ങിയപ്പോൾ, പ്രസിദ്ധ് കൃഷ്ണയ്ക്കും രവി ബിഷ്ണോയ്ക്കും ഓരോ വിക്കറ്റ് ലഭിച്ചു. ഇരുവരും നാലോവറിൽ 50 റൺസിന് മുകളിൽ വിട്ടുകൊടുത്തു.
മറുപടി ബാറ്റിംഗിൽ ഓസീസിനെതിരെ ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ മത്സരം ആവേശകരമായി മാറി. 10 ഓവറുകൾ പിന്നിടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് എടുത്ത ഇന്ത്യ പിന്നീട് സൂര്യകുമാർ യാദവിലൂടെ കത്തിക്കയറുകയായിരുന്നു. 42 പന്തിൽ 9 ബൗണ്ടറികളുടെയും 4 സിക്സറുകളുടെയും അകമ്പടിയോടെയായിരുന്നു സൂര്യ 80 റൺസെടുത്തത്.
സൂര്യകുമാർ പുറത്തായതോടെ സമ്മർദ്ദത്തിനടിപ്പെട്ട ഇന്ത്യൻ വാലറ്റം പതറിയെങ്കിലും, 14 പന്തിൽ 22 റൺസെടുത്ത റിങ്കു സിംഗ് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
Discussion about this post