ലക്‌നൗ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മിച്ചൽ മാർഷിനെതിരെ പോലീസിൽ പരാതി. ഉത്തർപ്രദേശിലെ അലിഗഡ് പോലീസിനാണ് മിച്ചലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി ലഭിച്ചിരിക്കുന്നത്. ഇതിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
വേൾഡ് കപ്പ് ക്രിക്കറ്റിൽ കിരീടം നേടിയത് ഓസ്‌ട്രേലിയ ആയിരുന്നു. കപ്പ് ലഭിച്ചതിന് പിന്നാലെ അതിനു മുകളിൽ കാൽ കയറ്റിവച്ചിരിക്കുന്ന ഫോട്ടോ മിച്ചൽ പുറത്തുവിട്ടിരുന്നു. ഇതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തുന്നതാണ് മിച്ചലിന്റെ പ്രവർത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വിവരാവകാശ പ്രവർത്തകനായ പണ്ഡിറ്റ് കേശവാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തിൽ പ്രധാനമന്ത്രിയ്ക്കും അദ്ദേഹം കത്ത് നൽകിയിട്ടുണ്ട്. മിച്ചലിനെ ഇന്ത്യയിൽ കളിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്.
ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ കപ്പ് നേടിയത്. 9 കളികളും വിജയിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. ഈ സാഹചര്യത്തിൽ വേൾഡ് കപ്പ് ഇന്ത്യ നേടുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. തുടർച്ചയായ ആറാം തവണയാണ് ഓസ്‌ട്രേലിയ കപ്പ് നേടുന്നത്.
അതേസമയം മിച്ചലിന്റെ പ്രവൃത്തിയോട് പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി രംഗത്ത് എത്തിയിരുന്നു. മിച്ചലിന്റെ പ്രവൃത്തി വളരെ വേദനിപ്പിച്ചുവെന്നായിരുന്നു ഷമി പറഞ്ഞത്.
Discussion about this post