തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വലത് കാൽപ്പാദം മുറിച്ചു മാറ്റി. കടുത്ത പ്രമേഹ രോഗവും അണുബാധയും നിമിത്തം ശസ്ത്രക്രിയയിലൂടെയാണ് കാൽപ്പാദം നീക്കം ചെയ്തത്. നിലവിൽ ചികിത്സയ്ക്കായി സജീവ രാഷ്ട്രീയത്തിൽ നിന്നും അവധിയെടുത്തിരിക്കുകയാണ് കാനം.
പ്രമേഹത്തിന് ചികിത്സയിലിരിക്കുകയായിരുന്നു. നേരത്തേയുണ്ടായ അപകടത്തിൽ കാലിന് പരിക്കേൽക്കുകയും ചെറിയ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്തിരുന്നു. കാര്യമായ പ്രശ്നങ്ങൾ ഉണ്ടിയിരുന്നില്ല എന്നാൽ കാലിൽ ഒരു മുറിവുണ്ടാവുകയും പ്രമേഹം കാരണം മുറിവ് ഉണങ്ങാതായതോടെ ആശുപത്രിയിൽ എത്തി ചികിത്സ തേടുകയുമായിരുന്നുവെന്ന് സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കാനം പറഞ്ഞു.
ചികിത്സ തേടിയപ്പോഴേക്കും പഴുപ്പ് കയറി തുടങ്ങിയിരുന്നു. രണ്ട് വിരലുകൾ മുറിച്ച് കളയണെമെന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ ഓപ്പറേഷൻ സമയത്ത് മൂന്ന് വിരലുകൾ മുറിക്കേണ്ടി വന്നു. എന്നിട്ടും അണുബാധ കുറയാതെ വന്നതോടെ കാല്പാദം മുറിക്കുകയായിരുന്നു.
വേദനയുണ്ടെങ്കിലും ഇപ്പോൾ കുറയുന്നുണ്ട്. അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. കൃത്രിമ പാദം വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. അതുമായി പൊരുത്തപ്പെടണം. അതിന് രണ്ട് മാസം വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നതെന്നും കാനം കൂട്ടിച്ചേർത്തു.
Discussion about this post