ന്യൂഡൽഹി: മലയാളി മാദ്ധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസിൽ നാല് പ്രതികളെ ജീവപര്യന്തം തടവിനും 1,25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അഞ്ചാം പ്രതിക്ക് മൂന്നു വർഷം തടവും ഏഴ് ലക്ഷം പിഴയും വിധിച്ചു. ഡൽഹി സാകേത് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി രവീന്ദ്രകുമാർ പാണ്ഡേയാണ് ശിക്ഷ വിധിച്ചത്. പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് സിംഗ്, അജയ് കുമാർ എന്നീ നാല് പ്രതികളെയാണ് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. അഞ്ചാം പ്രതിയായ അജയ് സേത്തിയെയാണ് മൂന്ന് വർഷം തടവിന് ശിക്ഷിച്ചത്. കഴിഞ്ഞ18നാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
2008 സെപ്റ്റംബർ 30 ന് പുലർച്ചെയാണ് വസന്ത്കുഞ്ചിലെ വീട്ടിലേക്കുള്ള യാത്രക്കിടെ സൗമ്യ വിശ്വനാഥന്നെ വെടിവച്ച് കൊലപ്പെടുത്തിയത്. വീടിനു സമീപം നെൽസൺ മണ്ടേല റോഡിൽ വച്ചായിരുന്നു സംഭവം. മോഷണശ്രമത്തെ തുടർന്നു കൊല നടത്തിയെന്നായിരുന്നു കണ്ടെത്തൽ.
പ്രാഥമിക അന്വേഷണത്തിൽ അപകട മരണമാണ് എന്ന സംശയം ഉയർന്നെങ്കിലും പന്നീട്, വിദഗ്ധ പരിശോധനയ്‌ക്കൊടുവിൽ തലയ്‌ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒരു മെറൂൺ കാർ സൗമ്യയുടെ കാറിനെ പിന്തുടരുന്നതായി കണ്ടെത്തി. പിന്നീട് കേസിൽ തുമ്പുണ്ടായില്ല. അതിന് ശേഷം 2009 മാർച്ച് 20 ന് കോൾ സെന്റർ എക്സിക്യുട്ടീവ് ജിഗിഷ ഘോഷ് കൊല്ലപ്പെട്ടു. ഈ കേസിലും അതേ മെറൂൺ കാറിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെടുന്നു. ഈ കേസിലെ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്.
Discussion about this post