കാസർകോഡ്: പെരിയ കേന്ദ്രസർവ്വകലാശാലയിലെ അദ്ധ്യാപകൻ ഡോ. ഇഫ്തിക്കർ അഹമ്മദിനെ വിദ്യാർത്ഥിനികൾ നൽകിയ പീഡന പരാതിയെ തുടർന്ന് സസ്‌പെൻഡ് ചെയ്തു. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് നേരത്തെ ഇയാളോട് ജോലിയിൽ നിന്ന് മാറി നിൽക്കാൻ നിർദ്ദേശിച്ചിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് സസ്‌പെൻഡ് ചെയ്തത്.
ഇംഗ്ലീഷ് കംപാരറ്റീവ് ലിറ്ററേച്ചർ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ ഇഫ്തിക്കർ അഹമ്മദ് ബിലാവിന്റകത്ത്. വിദ്യാർത്ഥിനികളുടെ പരാതിയിൽ സർവ്വകലാശാല വൈസ് ചാൻസലർ ബൈജു കെസിയാണ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്. ഉത്തരവ് ഉടൻ പ്രാബല്യത്തിലാക്കാനാണ് നിർദ്ദേശം. നാല് കുട്ടികൾ മുപ്പതിലധികം പരാതികളാണ് ഇയാൾക്കെതിരെ നൽകിയതെന്നാണ് വിവരം.
അടുത്തിടെ ഇന്റേണൽ മിഡ് ടേം പരീക്ഷ നടന്നുകൊണ്ടിരിക്കെ ഒരു വിദ്യാർത്ഥിനി ബോധം കെട്ടുവീണു. ഈ കുട്ടിയെ ആശ്വസിപ്പിക്കാനെന്ന വ്യാജേന എത്തിയ ഇയാൾ മോശമായി പെരുമാറി.
കുട്ടിയെ പിന്നീട് ക്ലിനിക്കിലേക്ക് മാറ്റിയപ്പോഴും ഇയാൾ മോശം പെരുമാറ്റം തുടർന്നു. മറ്റുളളവരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇയാളെ പിന്നെ ഇവിടെ നിന്നും മാറ്റി നിർത്തുകയായിരുന്നു.
കോളജിലെ ആഭ്യന്തര പരാതി സമിതിയിലും വിദ്യാർത്ഥിനികൾ പരാതി നൽകിയിരുന്നു. ഇയാളുടെ ക്ലാസുകളിൽ അശ്ലീല ചുവയുളള പരാമർശങ്ങൾ നടത്തുന്നതായും ലൈംഗിക ഉദാഹരങ്ങളും വിഷയങ്ങളും അമിതമായി ചർച്ച ചെയ്യുന്നതായും നേരത്തെ മുതൽ പരാതി ഉയർന്നിരുന്നു. സ്ത്രീകളുടെ സ്പർശനം ലഭിക്കുന്നതുകൊണ്ടാണ് ബസ് കണ്ടക്ടർമാർ ഇത്രയും സന്തോഷവാൻമാരായി ഇരിക്കുന്നതെന്നും ബസ് സ്റ്റാൻഡിൽ സ്ത്രീകൾ പൂവാലശല്യത്തിന് ഇരയാകുന്നതുമൊക്കെ അശ്ലീലം കലർത്തി ഇയാൾ ചർച്ച ചെയ്തിരുന്നു.
ഇയാളുടെ ക്ലാസുകളിൽ പെൺകുട്ടികൾ അരക്ഷിതരാണെന്ന് ആഭ്യന്തര പരാതി സമിതി മേധാവിക്ക് ഇംഗ്ലീഷ് വിഭാഗം മേധാവി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പൊയട്രി ഉൾപ്പെടെയുളള വിഷയങ്ങളായിരുന്നു ഇയാൾ കൈകാര്യം ചെയ്തിരുന്നത്. പാഠഭാഗങ്ങൾ വിശദീകരിക്കുമ്പോഴും ഇയാൾ അശ്ലീലചുവയോടെ സംസാരിക്കുന്നതും പതിവായിരുന്നു. പരാതികൾ ഉയരുന്ന ഘട്ടത്തിലെല്ലാം തനിക്ക് ഉന്നത സ്വാധീനമുണ്ടെന്ന് പറഞ്ഞ് ഇയാൾ ഭീഷണി മുഴക്കുകയായിരുന്നു.
ഇയാൾക്കെതിരെ നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ അദ്ധ്യാപകനെ കണ്ണൂർ വിമൻസ് കോളേജിലേക്കോ മറ്റു വനിതാ കോളേജിലേക്കോ സ്ഥലം മാറ്റാൻ പാടില്ലെന്ന് നേരത്തെ കോഴിക്കോട് ഉത്തരമേഖലാ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
കോൺഗ്രസ് അനുകൂലിയായ അദ്ധ്യാപകനാണ് ഇയാൾ. എന്നാൽ സംഘപരിവാർ അനുകൂലിയാണെന്ന് പ്രചരിപ്പിച്ച് വിഷയം വഴിതിരിച്ചുവിടാനും നീക്കം നടന്നിരുന്നു.
Discussion about this post