ബെംഗളൂരു: ഇന്ത്യയുടെ വരാനിരിക്കുന്ന ബഹിരാകാശ ദൗത്യമായ നിസാർ നേരിട്ട് കാണാൻ ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ്മയ്‌ക്കൊപ്പം നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ ഇന്ന് ഐഎസ്ആർഒ സന്ദർശിക്കും. നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പേർച്ചർ റഡാർ (നിസാർ) 2024-ൽ ആയിരിക്കും വിക്ഷേപിക്കുക. ബെംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിലാണ് നിസാർ പരീക്ഷണത്തിനൊരുങ്ങുന്നത്.
ബുധനാഴ്ച ഇന്ത്യാ സന്ദർശനത്തിനെത്തിയ നാസ മേധാവി ബെംഗളൂരുവിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയത്തിലെ വിദ്യാർത്ഥികളുമായി സംവദിച്ചു. 2024-ൽ വിക്ഷേപണത്തിനൊരുങ്ങുന്ന നിസാർ ദൗത്യം യുഎസിന്റെയും ഇന്ത്യയുടെയും ബഹിരാകാശ പങ്കാളിത്തം ജനങ്ങളെ എങ്ങനെ സഹായിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണെന്നും നാസ അഡ്മിനിസ്ട്രേറ്റർ അഭിപ്രായപ്പെട്ടു. നിസാറിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ലോകമെമ്പാടുമുള്ള ആളുകളെ പ്രകൃതി വിഭവങ്ങളും അപകടങ്ങളും നന്നായി കൈകാര്യം ചെയ്യാൻ സഹായിക്കും. കൂടാതെ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും വളരെ വേഗത്തിൽ മനസിലാക്കാൻ നിസാർ സഹായിക്കും.
2024 അവസാനത്തോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു ഇന്ത്യൻ ബഹിരാകാശയാത്രികനെ അയക്കുന്നതിനും ഇതിനായി പരിശീലിപ്പിക്കാനും യുഎസ് സഹായിക്കുമെന്ന് നെൽസൺ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റും തമ്മിൽ ചേർന്ന യോഗത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ആശയം മുന്നോട്ട് വന്നത്. ഇത് പ്രാവർത്തികമാകുന്നതോടെ ഇന്ത്യയിലെ ബഹിരാകാശ സഞ്ചാരികൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറക്കുമെന്ന് നാസ ചീഫ് അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ ബഹിരാകാശയാത്രികർക്ക് യുഎസ് സൗകര്യങ്ങളിൽ പരിശീലനം നൽകണമെന്ന് ആഗ്രഹിക്കുന്നുവെന്നും നാസ മേധാവി പറഞ്ഞതായി ഐഎസ്ആർഒ മേധാവി എസ് സോമനാഥ് വ്യക്തമാക്കി.
ഭൂമിയുടെ വനത്തിലെയും തണ്ണീർത്തടങ്ങളിലെയും ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ച് അറിയാൻ നാസയും ഐഎസ്ആർഒയും തമ്മിലുള്ള സംയുക്ത ഭൗമ നിരീക്ഷണ ദൗത്യമായ നിസാർ സഹായിക്കും. ഇതിന്റെ അത്യാധുനിക റഡാർ സംവിധാനങ്ങൾ ഓരോ 12 ദിവസത്തിലും രണ്ട് തവണ ഭൂമിയുടെ എല്ലാ ഭൗമ പ്രതലങ്ങളെയും നിരീക്ഷിക്കും.
Discussion about this post