ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു യുവതിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം ചെയ്തതായി പരാതി. സംഭവത്തിൽ പ്രതി ആസാദ് അലിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു. യുവതിയുടെ പിതാവിന്റെ പരാതിയിലാണ് കേസ് എടുത്തത്.
കുശിനഗർ ജില്ലയിൽ ആണ് സംഭവം. കഴിഞ്ഞ മാസം 18 നാണ് ആസാദ് അലി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് പിതാവിന്റെ പരാതിയിൽ പറയുന്നു. മെഡിക്കൽ ഷോപ്പിലേക്ക് മരുന്ന് വാങ്ങാനായി പോയതായിരുന്നു പെൺകുട്ടി. എന്നാൽ പിന്നീട് പെൺകുട്ടിയെ കാണാതെ ആകുകയായിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ ഉൾപ്പെടെ വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെക്കുറിച്ച് യാതൊരുവിവരവും ലഭിച്ചില്ല. എന്നാൽ പ്രദേശവാസികളിൽ ചിലർ ആസാദ് അലി പെൺകുട്ടിയുമായി പോയതായി വീട്ടുകാരോട് പറയുകയായിരുന്നു.
ഇതേ തുടർന്ന് ആസാദ് അലിയുടെ വീട്ടിൽ എത്തിയ പെൺകുട്ടിയുടെ വീട്ടുകാർ വിവരം ചോദിക്കുകയായിരുന്നു. എന്നാൽ ആരും ഇവിടെയില്ലെന്നും മകൻ ഒരാവശ്യത്തിനായി മറ്റൊരു സ്ഥലത്താണെന്നും ആയിരുന്നു വീട്ടുകാരുടെ പ്രതികരണം. ഇതിനിടെ ആസാദ് അലിയും കുട്ടിയെ മതം മാറ്റി വിവാഹവും കഴിച്ചു. മകളെ വിട്ട് കിട്ടാനായി വീട്ടുകാർ ആസാദ് അലിയുടെ വീട്ടിലെത്തി പലതവണ അഭ്യർത്ഥിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഇതേ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
Discussion about this post