കൊല്ലം: കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ യഥാർത്ഥ പ്രതികൾ പിടിയിലായ പദ്മകുമാറും കുടുംബവുമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. എഡിജിപി എംആർ അജിത് കുമാർ ആണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചത്. പോലീസിന് ലഭിച്ച ചില ക്ലൂവുകളുടെ അടിസ്ഥാനത്തിൽ പ്രൊഫഷണലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ 96 മണിക്കൂറിനുളളിൽ കണ്ടുപിടിക്കാൻ കഴിഞ്ഞതെന്നും എംആർ അജിത് കുമാർ പറഞ്ഞു.
നീക്കത്തിന് പിന്നിൽ സാമ്പത്തിക ബാദ്ധ്യത
ടികെഎം കോളജിൽ നിന്നും കംപ്യൂട്ടർ സയൻസ് ബിരുദധാരിയാണ് പദ്മകുമാർ. കേബിൾ ടിവി ബിസിനസ് ഉൾപ്പെടെ നടത്തിയിരുന്നു. കോവിഡിന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇത് മറികടക്കാൻ എങ്ങനെ എന്തെങ്കിലും ചെയ്ത് പൈസ ഉണ്ടാക്കാം എന്ന പ്ലാനിങ്ങിലായിരുന്നു. ഇത്തരം തട്ടിപ്പുകൾ ആളുകൾ നടത്തി പണമുണ്ടാക്കുന്നതും ഇതിന് പ്രചോദനമായതായി ഇവർ പറഞ്ഞു.
ഒരു വർഷം മുൻപും സമാനമായ രീതിയിൽ തട്ടിക്കൊണ്ടുപോകലിന് പ്ലാൻ ചെയ്തിരുന്നു. ആദ്യ വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയത് ഒരു വർഷം മുൻപാണ്. രണ്ടാമത്തേത് അടുത്ത കാലത്താണ്. ഇടയ്ക്ക് പ്ലാൻ ഡ്രോപ്പ് ചെയ്തു. ഒന്നര മാസം മുൻപാണ് വീണ്ടും പ്ലാൻ ആരംഭിച്ചത്.
എളുപ്പം തട്ടിയെടുക്കാൻ സാദ്ധ്യതയുളള കുട്ടികളെ അന്വേഷിച്ചു നടന്നു
പദ്ധതി എളുപ്പം നടപ്പാക്കാൻ സാദ്ധ്യതയുളള കുട്ടികളെ അന്വേഷിച്ചു നടക്കുകയായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു. കാറുമെടുത്ത് ഇതിനായി പല സ്ഥലങ്ങളിലും പോയി. അധികം ശ്രദ്ധയിൽപെടാത്ത മേഖലയും എന്നാൽ ഹാൻഡിൽ ചെയ്യാൻ പറ്റുന്നതുമായ കുട്ടിയെ ആയിരുന്നു ആവശ്യം. ഒരാഴ്ച മുൻപാണ് വൈകിട്ട് ആറ് മണിയോടെ ട്യൂഷൻ കഴിഞ്ഞ് രണ്ട് കുട്ടികളും പോകുന്നത് ശ്രദ്ധയിൽ പെട്ടത്. രണ്ടോ മൂന്നോ തവണ അവിടെ വന്ന് കിടന്നു. ഇതിന് മുൻപ് ഒരു തവണ ശ്രമിച്ചപ്പോൾ കുട്ടിയുടെ അമ്മ തന്നെ വന്ന് ട്യൂഷൻ സെന്ററിൽ നിന്ന് വിളിച്ചോണ്ടു പോയതിനാൽ നടന്നില്ല. സംഭവം നടക്കുമ്പോൾ വൈകിട്ട് 4.15 ഓടെ ഇവർ ഈ പരിസരത്ത് എത്തിയിരുന്നു
ജോനാഥനാണ് ഹീറോ; പ്രതികളും അത് പ്രതീക്ഷിച്ചില്ലെന്ന് പോലീസ്
അബിഗേലിനെ വണ്ടിക്കകത്ത് വലിച്ചുകയറ്റിയെങ്കിലും ജോന്നാഥന്റെ പ്രതികരണം പ്രതികൾ പ്രതീക്ഷിച്ചില്ലെന്ന് എഡിജിപി പറഞ്ഞു. ജോനാഥൻ ഹീറോയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് തടയാൻ ആവും വിധം പരിശ്രമിച്ചു. പ്രതികൾ പ്രതീക്ഷിക്കാത്ത റിയാക്ഷനാണെന്ന് അവർ തന്നെ സമ്മതിച്ചു. ഒരു രീതിയിലും പറ്റാത്ത സമയത്താണ് മൂത്ത കുട്ടിയെ മാത്രം കൊണ്ടുപോയത്.
ഗുളിക കൊടുത്ത് കുട്ടിയെ ശാന്തയാക്കി
കാറിൽ കുട്ടി ആദ്യം ബഹളമുണ്ടാക്കിയെങ്കിലും അച്ഛന്റെ അടുത്തേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. പിന്നീട് ഗുളിക കൊടുത്തു. അപ്പോഴേക്കും ശാന്തയായി. ഇതിനിടെ ഒരു വീട്ടിലേക്ക് എത്തിച്ചു. അമ്മയുടെ ടെലിഫോൺ നമ്പറുമായി പുറത്തുപോയി പാരിപ്പളളിയിൽ നിന്ന് ഓട്ടോ പിടിച്ചു കടയുടെ അടുത്തു പോയി. ഉടമയുടെ ഫോൺ വാങ്ങി വിളിക്കുകയായിരുന്നു.
വാർത്തയായെന്ന് മനസിലായതോടെ പരിഭ്രാന്തിയിലായി
രാത്രി ഭക്ഷണം വാങ്ങി തിരിച്ചുപോയതിന് ശേഷമാണ് സംഭവം വലിയ വാർത്തയായി എന്ന് ഇവർ അറിയുന്നത്. ഇതോടെ കുട്ടിയെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. സുരക്ഷിതമായി കുട്ടിയെ ഉപേക്ഷിക്കാൻ
കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിലെത്തി. അവിടെ നിന്ന് ആശ്രാമം മൈതാനത്ത് വന്നു. ലിങ്ക് റോഡിൽ പാർക്ക് ചെയ്തു. പിന്നെ ഓട്ടോ പിടിച്ച് ആശ്രാമം മൈതാനത്തേക്ക് എത്തുകയായിരുന്നു.
അനിതാകുമാരിക്ക് ആ സ്ഥലം അറിയാം. ആളൊഴിഞ്ഞ ഭാഗമാണെന്ന് അറിയാം. ഇവരെ ഭർത്താവ് വേറൊരു ഓട്ടോയിൽ പിന്തുടരുന്നുണ്ടായിരുന്നു. കോളജ് കുട്ടികൾ വരുന്നത് കണ്ട് ഉറപ്പിച്ച ശേഷമാണ് പുറത്തിറങ്ങിയതെന്നും പോലീസ് പറഞ്ഞു.
പിന്നീട് പ്രതികൾ തൽക്കാലത്തേക്ക് മാറി നിൽക്കാൻ തീരുമാനിച്ചു തെങ്കാശിയിൽ പാട്ടത്തിന് കൃഷിയുണ്ടായിരുന്നു. ചെങ്കോട്ട, കുറ്റാലം തുടങ്ങിയ സ്ഥലങ്ങളിൽ പോയതിന് ശേഷം വീണ്ടും തെങ്കാശിയിൽ എത്തി.
പോലീസിന് ലഭിച്ച തെളിവുകൾ
ഫോണിലെ ശബ്ദത്തിന്റെ അടിസ്ഥാനത്തിൽ ചില സാധാരണക്കാർ സൂചന നൽകി. ഇവർ മൊബൈൽ വീട്ടിൽ വെച്ചിരിക്കുകയായിരുന്നു. പിന്നീട് യഥാർത്ഥ ഫോൺ നമ്പർ കിട്ടി. 28 ന് കുട്ടിയെ ഡ്രോപ്പ് ചെയ്ത സമയത്ത് ആശ്രാമം പരിസരത്ത് ഈ ഫോൺ ഉണ്ടായിരുന്നു. കൊല്ലം സിറ്റിയിലെ ഡാൻസാഫ് ടീം അംഗങ്ങൾ വീട് ലൊക്കേറ്റ് ചെയ്തു വാഹനം തിരിച്ചറിഞ്ഞു. കുട്ടിയിൽ നിന്ന് കിട്ടിയ വിവരങ്ങളും പൊരുത്തപ്പെടുന്നവയായിരുന്നു. ഇവർ അവിടെയില്ലെന്നും തമിഴ്‌നാട്ടിലേക്ക് പോയതായും മനസിലാക്കിയതോടെയാണ് കൂടുതൽ പോലീസ് അവിടേക്ക് തിരിച്ചത്.
Discussion about this post