ബെയ്ജിംഗ്: അമ്മയുടെ നിരന്തരമായ പീഡനം തന്നെ വിഷാദരോഗിയാക്കിയെന്ന പരാതിയുമായി കോടതിയെ സമീപിച്ച് 23കാരി. ചൈനയിലെ ബെയ്ജിംഗിൽ നിന്നുള്ള ഷിയോഗു എന്ന പെൺകുട്ടിയാണ് അമ്മക്കെതിരെ ഗാർഹിക പീഡന പരാതി നൽകിയത്. അമ്മയുടെ മോശം പെരുമാറ്റവും ശകാരവും തന്നെ വിഷാദരോഗത്തിലേക്കും കടുത്ത മാനസികസമ്മർദ്ദത്തിലേക്കും എത്തിച്ചതായി പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.
എന്നാൽ, വിഷയത്തിൽ പെൺകുട്ടിയുടെ പരാതി കോടതി തളളി. അമ്മയുടെ പെരുമാറ്റമല്ല പെൺകുട്ടിയുടെ രോഗാവസ്ഥക്ക് കാരണമെന്നും അമ്മയുടെ പെരുമാറ്റത്തിന് രോഗാവസ്ഥയുമായി യാതൊരു ബന്ധവുമില്ലെന്നും തെളിഞ്ഞതോടെയാണ് കോടതി പരാതി തള്ളിയത്. അതേസമയം, യുവതിയെ ഇനി അകാരണമായി ശാസിക്കാനോ ശാരീരികമോ മാനസികമോ ആയി മുറിവേൽപ്പിക്കാനോ പാടില്ലന്ന് കോടതി അമ്മയ്ക്ക് നിർദ്ദേശം നൽകിക്കൊണ്ട് സംരക്ഷണ ഉത്തരവ് പുറപ്പെടുവിച്ചു.
വളരെ ചെറുപ്പം മുതൽ അമ്മ തന്നെ ശാരീരികമായും വാക്കാലും ഉപദ്രവിക്കുന്നത് പതിവാണെന്നാണ് ഷിയോഗു പറയുന്നത്. പലപ്പോഴും അമ്മയുടെ മർദ്ദനമേറ്റ് താൻ ആശുപത്രിയിൽ കിടന്നിട്ടുണ്ടെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. 2019 മുതൽ തനിക്ക് വിഷാദവും ഉറക്കക്കുറവും അനുഭവപ്പെട്ടു വരികയാണ്. ഇതിന് കാരണം അമ്മയുടെ മോശം പെരുമാറ്റം ആണെന്ന് പെൺകുട്ടി ആരോപിക്കുന്നു. ഒടുവിൽ 2021-ൽ താൻ ഒരു ഹോസ്റ്റലിലേക്ക് താമസം മാറ്റി. ആ കാലത്താണ് താൻ സമാധാനത്തോടെ ജീവിച്ചതെന്നും യുവതി പറയുന്നു.
പരാതിയോടൊപ്പം മെഡിക്കൽ രേഖകൾ, ശാരീരികമായി ഏറ്റ ചതവുകളുടെയും മുറിവുകളുടേയും ഫോട്ടോകൾ, അമ്മ അപമാനിച്ചതിന്റെ ഓഡിയോ റെക്കോർഡിംഗുകൾ എന്നിവയും പെൺകുട്ടി കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ, തെളിവുകൾ പര്യാപ്തമല്ല എന്ന് ചൂണ്ടികാട്ടി ഗാർഹിക പീഡന പരാതി കോടതി തള്ളുകയായിരുന്നു. എന്നാൽ, മകളെ മർദ്ദിക്കുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ അമ്മയ്ക്ക് അവകാശമില്ല എന്ന് നിർദ്ദേശിക്കുന്ന സംരക്ഷണ ഉത്തരവ് കോടതി പുറപ്പടുവിച്ചു.
Discussion about this post