ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ദയനീയ തോൽവിക്ക് ശേഷം ഇൻഡി സഖ്യത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം. തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ജെഡിയു തുടങ്ങിയ പാർട്ടികളുടെ അസാന്നിദ്ധ്യവും ഇൻഡി സഖ്യത്തിന്റെ യോഗത്തിൽ ശ്രദ്ധേയമാണ്.
ഇൻഡി സഖ്യത്തിന്റെ നേതൃത്വം കയ്യാളുന്ന കോൺഗ്രസിന് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കനത്ത തോൽവി വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ഇതോടെ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോട്ടുള്ള സീറ്റ് വിഭജന ചർച്ചയിൽ സഖ്യത്തിനകത്ത് കോൺഗ്രസിന് വലിയ പ്രതിസന്ധിയാണ് ഉണ്ടായിട്ടുള്ളത്. കോൺഗ്രസിന്റെ അതിബുദ്ധി മൂലമാണ് പരാജയപ്പെട്ടതെന്ന് കോൺഗ്രസ് നേതാവ് മമതാ ബാനർജി നേരത്തെ പരസ്യമായി വിമർശനമുന്നയിച്ചിരുന്നു.
ഇൻഡി സഖ്യത്തിന്റെ യോഗത്തിന് തന്നെ വിളിച്ചില്ലെന്ന് മമതാ ബാനർജി വ്യക്തമാക്കിയത് സഖ്യത്തിലെ വിള്ളലുകളുടെയും സ്വരച്ചേർച്ച ഇല്ലായ്മയുടെയും ഉദാഹരണമായാണ് കണക്കാക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മധ്യപ്രദേശിലെ സീറ്റ് വിഭജനത്തെ ചൊല്ലി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും കോൺഗ്രസിനെ രൂക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. ഫലം വന്നു,അഹങ്കാരം അവസാനിച്ചു എന്നാണ് കോൺഗ്രസിന്റെ കനത്ത തോൽവിയെ കുറിച്ച് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടത്.
Discussion about this post