കൊച്ചി: ലോഡ്ജിൽ ചോര കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സമൂഹമാദ്ധ്യമമായ ഇൻസ്റ്റാഗ്രാം വഴിയാണ് കുഞ്ഞിന്റെ അമ്മയും പങ്കാളിയും തമ്മിൽ പരിചയപ്പെട്ടത്. നേരത്തെ മറ്റൊരാളുമായി അടുപ്പത്തിലായിരുന്ന അമ്മ അശ്വതി 4 മാസം ഗർഭിണി ആയിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. കുഞ്ഞിന്റെ പിതൃത്വത്തിന്റെ പേരിൽ അശ്വതിയും പങ്കാളി ഷാനിഫും തമ്മിൽ തർക്കമുണ്ടായിരുന്നു.
എന്നാൽ കുഞ്ഞിന്റെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നാണ് അശ്വതി പറയുന്നത്. കുറ്റം സമ്മതിച്ചിട്ടില്ല. താൻ ഉറങ്ങുകയായിരുന്നുവെന്നും കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് അശ്വതിയുടെ മൊഴി. പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ഒന്നരവർഷമായി കൊച്ചിയിൽ പലയിടത്തായി ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. ഇവർ താമസിച്ചിരുന്ന കറുകപള്ളിയിലെ ലോഡ്ജ് മുറി പോലീസ് സീൽ ചെയ്തു.
കേസിൽ അമ്മയുടെയും പങ്കാളിയുടെയും അറസ്റ്റ് പോലീസ് ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം രാവിലെയാണ് പിഞ്ചുകുഞ്ഞിനെ മരിച്ച നിലയിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ടരാണ് പൊലീസിനെ വിവരം അറിയിക്കുന്നത്












