ഇംഫാൽ : മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിലുണ്ടായ തീവ്രവാദ ആക്രമണത്തിൽ നാല് നാഗാ വംശജർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അക്രമത്തിൽപ്പെട്ട മറ്റൊരാളെ കാണാതായിട്ടുണ്ടെന്ന് പൊലീസും പ്രാദേശിക ഭരണകൂടവും സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാവിലെ 8:30 ഓടെ ഇംഫാൽ-തമെങ്‌ലോങ് റോഡിൽ മകുയി അഷാങ്ങിനും ഥാനാമ്പ നാഗ ഗ്രാമത്തിനും ഇടയിലുള്ള വിജനമായ പാതയിലാണ് അക്രമികൾ വാഹനത്തിന് നേരെ വെടിയുതിർത്തത്. മകുയി ഗ്രാമത്തിൽ നിന്ന് സേനാപതി ജില്ലയിലേക്ക് വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന സംഘത്തിന് നേരെയാണ് പെട്ടെന്ന് ആക്രമണമുണ്ടായത്.
റൈറ്റ് പാത്ത് സ്‌കൂൾ സ്ഥാപകനും പ്രിൻസിപ്പലുമായ തഡ്‌സോങ്ബൗ റിങ്‌കാങ്മായി, മകുയി യൂത്ത് ക്ലബ്ബ് ഭാരവാഹികളായ മരിയാക്ദിബൗ വിജുനാമായി, അനിൽ വിജുനാമായി, വിദ്യാർത്ഥി നേതാവായ ജാപോ എം.കെ എന്നിവരാണ് കൊല്ലപ്പെട്ടത്. ചാവങ്‌കിനിങ് വില്ലേജ് അതോറിറ്റി ചെയർമാൻ വിസോബൗ ചരേനാമായിയെ ആണ് സംഭവം നടന്ന സ്ഥലത്ത് നിന്നും കാണാതായിരിക്കുന്നത്. പരിക്കേറ്റ ഗൈകാമങ് റിങ്‌കാങ്മായിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കുക്കി മേഖലയിൽപ്പെട്ട കാങ്‌പോക്പിയിൽ വെച്ച് നാഗാ വംശജർക്ക് നേരെ കുക്കി ഭീകരസംഘടനകളുടെ കേഡറുകളാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക ജനങ്ങൾ ആരോപിച്ചെങ്കിലും അധികൃതർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഈ കൊലപാതകത്തെത്തുടർന്ന് നാഗാ വിഭാഗത്തിന് സ്വാധീനമുള്ള സേനാപതി മേഖലയിൽ വൻ പ്രതിഷേധം അണപൊട്ടി. അക്രമത്തിൽഷേധിച്ച് നാഗാ പീപ്പിൾസ് ഓർഗനൈസേഷൻ പ്രദേശത്ത് കടുത്ത ഹർത്താലിനും വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാനും ആഹ്വാനം ചെയ്തു. മേഖലയിൽ പുതിയ വംശീയ സംഘർഷങ്ങൾക്ക് സാധ്യതയുള്ളതിനാൽ അസം റൈഫിൾസും ആസാം പൊലീസും സെൻട്രൽ റിസർവ് പൊലീസും അടങ്ങുന്ന വലിയ സുരക്ഷാ സംഘത്തെ സംഭവസ്ഥലത്തേക്ക് വിന്യസിച്ചിട്ടുണ്ട്. കാണാതായ ഗ്രാമത്തലവനായി വനമേഖലയിൽ തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.









