എറണാകുളം: ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെയും പങ്കാളിയുടെയും അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. ചോദ്യം ചെയ്യലിന് ശേഷം വൈകീട്ടോടെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ആലപ്പുഴ തുറവൂർ സ്വദേശിനി അശ്വതി, കണ്ണൂർ സ്വദേശി ഷാനിഫ് എന്നിവരാണ് കേസിലെ പ്രതികൾ.
ഇന്ന് രാവിലെയോടെയാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ചോദ്യം ചെയ്യുകയായിരുന്നു. കുഞ്ഞിനെ കാൽമുട്ടുകൊണ്ട് ശക്തമായി ഇടിച്ചാണ് കൊലപ്പെടുത്തിയത് എന്ന് ഷാനിഫ് പോലീസിനോട് പറഞ്ഞു. കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച തർക്കമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് വിവരം.
കഴിഞ്ഞ ദിവസം ആയിരുന്നു കുട്ടി കൊല്ലപ്പെട്ടത്. അസ്വസ്ഥത പ്രകടിപ്പിച്ച് കരഞ്ഞ് ഉറങ്ങിയ കുട്ടി പിന്നീട് എഴുന്നേറ്റിട്ടില്ലെന്ന് പറഞ്ഞ് അശ്വതിയും ഷാനിഫും കൂടി ആശുപത്രിയിൽ എത്തുകയായിരുന്നു. എന്നാൽ പരിശോധിച്ച ആശുപത്രി അധികൃതർക്ക് സംശയം തോന്നി. ഇതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിനാണ് ആദ്യം പോലീസ് കേസ് എടുത്തിരുന്നത്.
Discussion about this post