എറണാകുളം : എളമക്കരയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ റിമാൻഡിൽ. കണ്ണൂർ സ്വദേശിനി അശ്വതി, ആൺ സുഹൃത്ത് ഷാനിഫ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇരു പ്രതികളെയും ഇന്ന് ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു.
14 ദിവസത്തേക്ക് ആണ് റിമാൻഡ്. ഡിസംബർ 20 വരെ ഇരുവരും ജയിലിൽ കഴിയും. അശ്വതിയെ കാക്കനാട് വനിതാ ജയിലിലേക്കും ഷാനിഫിനെ ആലുവ സബ് ജയിയിലിലേക്കുമാണ് മാറ്റുക. റിമാൻഡ് കാലാവധി അവസാനിക്കുന്ന ദിവസം ഇരുവരെയും വീണ്ടും കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസമാണ് അശ്വതിയും ഷാനിഫും അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊലപ്പെടുത്തിയതായി ഇരുവരും സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു അറസ്റ്റ്. കുട്ടിയുടെ തലയിൽ മുട്ടുകാൽ കൊണ്ട് ഇടിച്ച് ഷാനിഫ് ആണ് കുട്ടിയെ കൊന്നത്. മരണം ഉറപ്പാക്കാൻ കുട്ടിയെ ഇയാൾ കടിക്കുകയും ചെയ്തിരുന്നു. സാക്ഷിമൊഴികളും സാഹചര്യതെളിവുകളും പരിമിതമായ കേസിൽ ശാസ്ത്രീയ തെളിവുകൾ പരമാവധി ശേഖരിച്ചാണ് പോലീസ് അന്വേഷണം.
Discussion about this post