ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ ഇൻഡി സഖ്യത്തിന്റെ മുഖമാക്കാൻ ആവില്ലെന്ന് വ്യക്തമാക്കി സഖ്യത്തിലെ മറ്റു കക്ഷികൾ. ജെഡിയുവും തൃണമൂൽ കോൺഗ്രസുമാണ് രാഹുലിനെ ഇൻഡി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാൻ കഴിയില്ലെന്ന വാദമുന്നയിച്ചത്. രാഹുലിന് പകരം നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണം എന്ന് ജെഡിയു ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി പ്രചാരണം നടത്തിയത് കൊണ്ടാണ് ഉത്തരേന്ത്യയിലെ 3 സംസ്ഥാനങ്ങളിലും കോൺഗ്രസ് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നതെന്ന് സഖ്യത്തിൽ വിമർശനം ഉയർന്നു. നിയമസഭ തെരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടി ഏറ്റുവാങ്ങിയ സാഹചര്യത്തിൽ കോൺഗ്രസ് ഇനി ഇൻഡി സഖ്യത്തെ നയിക്കേണ്ടെന്ന് മറ്റു പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി.
അതേസമയം പനിയായതുകൊണ്ടാണ് യോഗത്തില്‍ പങ്കെടുത്താതതെന്നും ഇനി ചേരുന്ന വിശാല യോഗത്തിനെത്തുമെന്നും നിതീഷ് കുമാര്‍ പ്രതികരിച്ചു. പിന്നോക്ക വിഭാഗങ്ങളിൽ അടക്കം നിതീഷ് കുമാറിന് വലിയ സ്വീകാര്യത ഉണ്ടെന്നാണ് ജെഡിയു അവകാശപ്പെടുന്നത്. അതിനാൽ നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതാണ് ഇൻഡി സഖ്യത്തിന്റെ ഭാവിക്ക് നല്ലത് എന്ന് ജെഡിയു അറിയിച്ചു.
പ്രധാനമന്ത്രി സ്ഥാനാർത്ഥി ആകാനുള്ള താല്പര്യം മമത ബാനർജി നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നതാണ്. അഖിലേഷ് യാദവിനും പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ താല്പര്യമുണ്ടെന്നാണ് മറ്റൊരു സൂചന. ഇത്തരത്തിൽ നേതൃത്വത്തിന്റെ പേരിൽ രൂക്ഷമായ ഭിന്നതയാണ് ഇപ്പോൾ ഇൻഡി സഖ്യത്തിൽ ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് എത്തുന്നതിന് മുമ്പായി തന്നെ ഇത്തരത്തിൽ ഭിന്നത രൂക്ഷമാകുന്നത് സഖ്യത്തിന് കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.
Discussion about this post