കൊച്ചി: ഡോ. ഷഹ്നയുടെ ആത്മഹത്യ സർക്കാർ ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമപരമായ നടപടി എടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ആകണമെന്ന് പിണറായി വിജയൻ പറഞ്ഞു. സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്. സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. നിയമവും അതിനൊപ്പം ശക്തമാകണം. അത് സർക്കാർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരും മിശ്ര വിവാഹ ബ്യൂറോ നടത്തുന്നില്ല എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും നടത്തുന്നില്ല. ഇഷ്ടപ്പെട്ടവർ വിവാഹം കഴിക്കുമെന്നും സമസ്ത നേതാവ് നാസർഫൈസി കൂടത്തായിയുടെ പരാമർശത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു.
എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്ലീംപെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഇതരമതസ്ഥർക്ക് കല്യാണം കഴിച്ചുകൊടുക്കുന്നുവെന്നായിരുന്നു സുന്നി നേതാവ് നാസർ ഫൈസി കൂടത്തായുടെ പരാമർശം. മിശ്ര വിവാഹം നടന്നാൽ മതേതരത്വമായെന്നാണ് സിപിഎം കരുതുന്നത്. ഇതിനെതിരെ മഹല്ല് കമ്മറ്റികൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.എസ്എംഎഫ് കോഴിക്കോട് ജില്ലാ സാരഥി സംഗമത്തിലാണ് പരാമർശം ഉണ്ടായത്.
സങ്കര സംസ്‌കാരമായി മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചില രാഷ്ട്രീയ കുടില തന്ത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ കണ്ടു വരുന്നുണ്ട്. മുസ്ലീം മുസ്ലീമിനെയും ഹൈന്ദവർ ഹൈന്ദവരെയും വിവാഹം കഴിക്കണമെന്നത് ഭരണഘടന അനുവദിക്കുന്ന കാര്യമാണ്. ഹിന്ദു മുസ്ലീമിനെ വിവാഹം കഴിച്ചാലേ ഭാരതീയ സംസ്‌കാരമാകൂവെന്നും മതനിരപേക്ഷതയാകൂവെന്നും മതേതരത്വമാകൂവെന്നുമാണ് ചിലരുടെ കുടില തന്ത്രമെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞിരുന്നു.
Discussion about this post