പാരീസ് : 2020-ൽ രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തിൽ ഒരു അധ്യാപകനെ ഇസ്ലാമിക തീവ്രവാദി കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ആറ് കൗമാരപ്രായക്കാർക്ക് ശിക്ഷ വിധിച്ച് ഫ്രഞ്ച് ജുവനൈൽ കോടതി. അധ്യാപകനെ തീവ്രവാദിക്ക് കാണിച്ചു കൊടുത്തതിനും സമൂഹമാധ്യമങ്ങളിലൂടെ വിധ്വേഷം പ്രചരിക്കുന്ന തരത്തിൽ അധ്യാപകനെതിരെ നുണ പ്രചാരണം നടത്തിയതിനും ആണ് കൗമാരക്കാർ ശിക്ഷിക്കപ്പെട്ടത്
ഹിസ്റ്ററി, ജ്യോഗ്രഫി അധ്യാപകനായ സാമുവൽ പാറ്റി, ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സംവാദത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിയുടെ ക്ലാസ് കാർട്ടൂണുകൾ കാണിച്ചിരുന്നു. ശേഷം സ്‌കൂളിന് സമീപം വച്ച് കൊല്ലപ്പെട്ടു. ചെചെൻ വംശജൻ ആയ അബ്ദുല്ലാഖ് അധ്യാപകനെ പൊതുവഴിയിൽ വച്ച് തലയറുത്ത് കൊല്ലുകയായിരിന്നു.
ആക്രമണസമയത്ത് 14 ഉം 15 ഉം വയസ്സുണ്ടായിരുന്ന പ്രതികളിൽ അഞ്ച് പേർ അധ്യാപകനെ അക്രമിക്ക് കാണിച്ചു കൊടുത്തതിൽ പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. അധ്യാപകനെതിരായ ഓൺലൈൻ വിദ്വേഷം രൂക്ഷമാക്കുന്ന തരത്തിൽ കമന്റുകളിൽ ക്ലാസ് റൂം സംവാദത്തെക്കുറിച്ച് നുണ പറഞ്ഞതിന് അന്ന് 13 വയസ്സുള്ള ആറാം പ്രതിയും കുറ്റക്കാരനാണെന്ന് കണ്ടെത്തി.
ആക്ഷേപഹാസ്യ പത്രമായ ചാർലി ഹെബ്‌ദോ പ്രസിദ്ധീകരിച്ച പ്രവാചകന്റെ കാരിക്കേച്ചറുകൾ കാണിച്ച ക്ലാസ് ഡിബേറ്റിന് ശേഷം പാറ്റിയുടെ പേര് സോഷ്യൽ മീഡിയയിൽ വിദ്യാർത്ഥികൾ പ്രചരിപ്പിക്കുകയായിരുന്നു .
ആക്രമിക്ക് അധ്യാപകനെ കാണിച്ചു കൊടുത്ത വിദ്യാർത്ഥികൾക്കെതിരെ കുറ്റകരമായ ഗൂഢാലോചനയിൽ പങ്കാളിയായതിനുള്ള ശിക്ഷയാണ് ലഭിച്ചത്
ക്ലാസിൽ കാർട്ടൂണുകൾ കാണിക്കുന്നതിന് മുമ്പ് പാറ്റി മുസ്ലീം വിദ്യാർത്ഥികളോട് ക്ലാസ് മുറിയിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ആറാം പ്രതിയായ വിദ്യാർത്ഥിനി കള്ളം പറഞ്ഞു , ഇസ്ലാമോഫോബിക് ആണെന്ന് ആരോപിച്ചതിന് അധ്യാപകൻ തന്നെ ശിക്ഷിച്ചതായും അവൾ കള്ളം പറഞ്ഞു. വാസ്തവത്തിൽ, വിദ്യാർത്ഥിനി അന്ന് ക്ലാസ് മുറിയിലേ ഇല്ലായിരുന്നു, പിന്നീട് താൻ കള്ളം പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥരോട് വിദ്യാർത്ഥിനി സമ്മതിച്ചു .
എന്നാൽ പാറ്റിയുടെ കൊലപാതകത്തോട് കൂടെ ഫ്രഞ്ച് ഭരണകൂടത്തിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധതയെയും പൊതുജീവിതത്തിലും പ്രത്യേകിച്ച് സ്‌കൂളുകളിലും മതേതരത്വത്തോടുള്ള ഉറച്ച നിലപാടും ശക്തിപ്പെടുകയാണ് ഉണ്ടായത്.










