പ്രണയദിനത്തിൽ പൂക്കളെക്കാളും സമ്മാനങ്ങളെക്കാളും ഇന്ത്യക്കാർക്കിഷ്ടം മധുരം വിളമ്പാനാണെന്ന് കണക്കുകൾ. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് പുറത്തുവിട്ട പുതിയ റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരി 14-ന് ചോക്ലേറ്റ് ഓർഡറുകളുടെ പ്രളയമാണ് പ്ലാറ്റ്‌ഫോമിൽ ഉണ്ടായത്. വാലന്റൈൻസ് ദിനത്തിൽ മാത്രം മിനിറ്റിൽ ശരാശരി 1,042 ചോക്ലേറ്റ് ഓർഡറുകളാണ് ഇൻസ്റ്റാമാർട്ട് വഴി ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് മിനിറ്റിൽ 581 ഓർഡറുകളായിരുന്നു. ഇത്തവണ ഹൃദയാകൃതിയിലുള്ള ചോക്ലേറ്റുകൾക്കും ഗിഫ്റ്റ് പാക്കുകൾക്കുമാണ് ആവശ്യക്കാർ ഏറെയുണ്ടായിരുന്നത്. വാലന്റൈൻസ് ദിനത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയിൽ ചോക്ലേറ്റിനായുള്ള സെർച്ചുകളിൽ 10 മടങ്ങ് വർദ്ധനവ് രേഖപ്പെടുത്തിയതായും റിപ്പോർട്ട് പറയുന്നു.
ചോക്ലേറ്റിനായുള്ള ഈ പ്രണയപ്പനിയിൽ കൊൽക്കത്തയാണ് ഒന്നാമതെത്തിയത്. ഒരാൾ ഒറ്റ ഓർഡറിൽ 25,000 രൂപയുടെ പ്രീമിയം ഡാർക്ക് ചോക്ലേറ്റുകളും ഗിഫ്റ്റ് ബോക്സുകളുമാണ് വാങ്ങിക്കൂട്ടിയത്. ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലും വലിയ തുകയുടെ ചോക്ലേറ്റ് ഓർഡറുകൾ നടന്നു. വെറും മധുരപലഹാരം എന്നതിലുപരി ആഡംബര സമ്മാനമായി ചോക്ലേറ്റ് മാറുന്ന കാഴ്ചയാണ് നഗരങ്ങളിൽ കാണുന്നത്. ഓർഡർ ചെയ്യുന്നവരിൽ പകുതിയോളം പേരും ‘ഓർഡർ ഫോർ അദേഴ്സ്’ (OFO) ഫീച്ചർ ഉപയോഗിച്ച് പ്രിയപ്പെട്ടവർക്ക് നേരിട്ട് സമ്മാനങ്ങൾ അയക്കുകയായിരുന്നു. പ്രണയിനികൾക്ക് മാത്രമല്ല, സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വരെ ഇത്തവണ ചോക്ലേറ്റുകൾ സമ്മാനമായി ഒഴുകി.
ചോക്ലേറ്റിന് പിന്നാലെ ടെഡി ബിയറുകൾക്കും റോസാപ്പൂക്കൾക്കും വലിയ ഡിമാൻഡാണ് ഇത്തവണ അനുഭവപ്പെട്ടത്. ടെഡി ഡേയിൽ മാത്രം ടെഡി ബിയർ ഓർഡറുകളിൽ 568 ശതമാനം വർദ്ധനവുണ്ടായി. “പ്രണയത്തിന് ഒരു സ്റ്റോക്ക് മാർക്കറ്റ് ഉണ്ടായിരുന്നെങ്കിൽ ഇതാകുമായിരുന്നു അതിന്റെ ഏറ്റവും വലിയ മുന്നേറ്റം (Bull Run)” – സ്വിഗ്ഗി കോ-ഫൗണ്ടർ ഫണി കിഷൻ വാലന്റൈൻസ് ഡേ തിരക്കിനെക്കുറിച്ച് കുറിച്ചത് ഇങ്ങനെയാണ്. മിനിറ്റിൽ നൂറുകണക്കിന് റോസാപ്പൂക്കളും സ്വർണ്ണവും മേക്കപ്പ് സാധനങ്ങളും വരെ ക്വിക്ക് കൊമേഴ്‌സ് വഴി ഇന്ത്യക്കാർ ഓർഡർ ചെയ്തു. കട്ടക്കിലെ ഒരു ഉപഭോക്താവ് 15,093 രൂപയുടെ മേക്കപ്പ് സാധനങ്ങൾ ഓർഡർ ചെയ്തപ്പോൾ സൂറത്തിലെ ഒരു ഉപഭോക്താവ് 10,845 രൂപയുടെ ബാത്ത് ആൻഡ് ബോഡി ഉൽപ്പന്നങ്ങളാണ് പ്രിയപ്പെട്ടവർക്കായി തിരഞ്ഞെടുത്തത്










Discussion about this post