കൊല്ലം: ഓയൂരില്‍ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളുടെ വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. ശനിയാഴ്ച രാവിലെ ചാത്തന്നൂരിലെ വീട്ടിൽ ആരംഭിച്ച തെളിവെടുപ്പ് നാലരമണിക്കൂറോളം നീണ്ടുനിന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ പ്രതികൾ ഉപയോഗിച്ച കാറും ബാങ്ക് രേഖകളും പോലീസ് പിടിച്ചെടുത്തു.
പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുന്ന വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് പ്രദേശത്ത് ഉണ്ടായത്. കനത്ത പോലീസ് കാവലിൽ ആണ് പ്രതികളായ പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരെ തെളിവെടുപ്പിനെത്തിച്ചത്. കുട്ടിയെ കടത്തിക്കൊണ്ടു വന്നശേഷം എങ്ങനെ പെരുമാറി, എന്തെല്ലാം ചെയ്തു എന്നതടക്കമുള്ള കാര്യങ്ങൾ പ്രതികൾ തെളിവെടുപ്പിനിടെ വ്യക്തമാക്കി. ഇവിടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം കുളമട കിഴക്കനേലയിലെ തട്ടുകടയിലേക്കാണ് പ്രതികളെ കൊണ്ടുപോയത്.
കിഴക്കനേലയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തെത്തിക്കുമെന്നാണ് സൂചന. പ്രതികള്‍ സഞ്ചരിച്ച തമിഴ്‌നാട്ടിലെ ചെങ്കോട്ട, പുളിയറി തുടങ്ങിയ സ്ഥലങ്ങളില്‍ ശനിയാഴ്ച രാത്രിയോ ഞായറാഴ്ചയോ തെളിവെടുപ്പ് നടത്തിയേക്കും.
Discussion about this post