ശ്രീനഗർ: ജെയ്ഷ മുഹമ്മദ് ഭീകരൻ മൊഹിനുദ്ദീൻ ഔറംഗസേബ് ആലംഗീറിനെ പാകിസ്താനിൽ നിന്ന് തട്ടിക്കൊണ്ടുപോയി അജ്ഞാതർ. 2019 ലെ പുൽവാമ ആക്രമണത്തിൽ 49 സൈനികർ വീരമൃത്യുവരിച്ചതിന് കാരണക്കാരനാണ് ഇയാൾ.
ഹാഫിസാബാദിൽ നിന്നാണ് ഭീകരൻ അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. ദേരാ ഹാജി ഗുലാമിൽ ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് ആലംഗീറിനെ തട്ടിക്കൊണ്ടുപോയത്.
ജമ്മുകാശ്മീരിലെ അവന്തിപൊരയിൽ സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 49 ജവാന്മാരായിരുന്നു വീരമൃത്യു വരിച്ചത്.2019 ഫെബ്രുവരി 14.കേന്ദ്ര റിസർവ്വ് പോലീസ് സേനയിലെ 2500 ഓളം സൈനികർ 78 ബസുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് സഞ്ചരിക്കുകയായിരുന്നു.
ദേശീയപാത 44 ൽ അവന്തി പുരയ്ക്കടുത്ത് സ്‌ഫോടക വസ്തുക്കൾ നിറച്ച സ്‌കോർപിയോവാൻ, വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റി. ഉഗ്രഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 49 സൈനികർ തൽക്ഷണം മരിച്ചു. നിരവധിപേർക്ക് ഗുരുതരമായി പരുക്കേറ്റു. വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാറുമുണ്ടായിരുന്നു. ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദായിരുന്നു ചാവേർ.










