കോട്ടയം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനത്തിന് മുന്നിൽ ചാടിവീണ് ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരെ ന്യായീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ക്യാമ്പസിലെ കാവിവൽക്കരണത്തെ ചെറുക്കുകയാണ് എസ്എഫ്ഐ ചെയ്യുന്നതെന്നും ഇതിന് എസ്എഫ്ഐക്ക് ഷേക്ക് ഹാൻഡ് കൊടുക്കുകയാണ് ചെയ്യേണ്ടതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
‘ക്യാമ്പസിലെ കാവിവല്‍കരണത്തെ ചെറുക്കുകയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. എസ്എഫ്ഐയെപ്പോലെ ഇതിനെ ചെറുക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷ നേതാവ് വിഡി സതീശനും കെഎസ്‌യുവിനുമുണ്ട്. പ്രതിഷേധിച്ച എസ്എഫ്ഐയ്ക്ക് ഷെയ്ക് ഹാന്‍ഡ് നല്‍കുകയാണ് വേണ്ടത്’- മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ബിജെപി- ആര്‍എസ്എസ് നേതൃത്വം അവരുടെ പ്രതിനിധികളെ സര്‍വകലാശാലകളുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ കുത്തിക്കയറ്റാറുണ്ട്. അതിനു സമാനമായി കേരളത്തിലെ സര്‍വകലാശാലകളിലും നീക്കങ്ങള്‍ നടത്തുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ ഉത്തരവാദിത്വമുള്ള കോണ്‍ഗ്രസ് നേതാവായ പ്രതിപക്ഷനേതാവ് വിഡി സതീശനും വിദ്യാര്‍ഥി സംഘടനയായ കെഎസ് യുവും അതിനെതിരെ പ്രതികരിക്കുന്നില്ല, എന്നു മാത്രമല്ല ഉയര്‍ന്നുവരുന്ന പ്രതികരണങ്ങളെ അതിശക്തമായി അപലപിക്കാനും അക്രമിക്കാനുമുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മുഹമ്മദ് റിയാസിന്റെ പരാമർശത്തിൽ വിമർശനവുമായി ബിജെപി രംഗത്തത്തി. മുഹമ്മദ് റിയാസിനെതിരെ ബിജെപി നേതാവ് സന്ദീപ് വാചസ്പതി ഡിജിപിക്ക് പരാതി നൽകി. ഗവർണറെ തടഞ്ഞ എസ്എഫ്ഐക്ക് ഷേയ്ക്ക് ഹാൻഡ് നൽകണമെന്ന പരാമർശം കലാപാഹ്വാനമാണെന്ന് ആരോപിച്ചാണ് പരാതി.
പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഫേയ്സ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ പരാമർശം ഏതൊരു ജനാധിപത്യ വിശ്വാസിയെയും ഞെട്ടിക്കുന്നതാണ്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരാളുടെ വായിൽ നിന്ന് വീഴാൻ പാടില്ലാത്തതാണ്. നാലാം കിട ഡിവൈഎഫ്‌ഐ നേതാവിന്റെ സ്വരത്തിൽ ഒരു മന്ത്രി സംസാരിക്കാൻ പാടില്ലെന്നും സന്ദീപ് വാചസ്പതി വിമർശിച്ചു.
Discussion about this post