കോട്ടയം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ന്യായീകരണവുമവയി മന്ത്രിമാർ. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, പി രാജീവ്, എകെ ശശീന്ദ്രൻ എന്നിവരാണ് എസ്എഫ്ഐ പ്രവർത്തകരെ ന്യായീകരിച്ച് രംഗത്തുവന്നത്.
ക്യാമ്പസിലെ കാവിവൽക്കരണത്തെ ചെറുക്കുകയാണ് എസ്എഫ്ഐ ചെയ്യുന്നതെന്നും ഇതിന് എസ്എഫ്ഐക്ക് ഷേക്ക് ഹാൻഡ് കൊടുക്കുകയാണ് ചെയ്യേണ്ടതെന്നുമായിരുന്നു സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. ‘ക്യാമ്പസിലെ കാവിവല്‍കരണത്തെ ചെറുക്കുകയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. എസ്എഫ്ഐയെപ്പോലെ ഇതിനെ ചെറുക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷ നേതാവ് വിഡി സതീശനും കെഎസ്‌യുവിനുമുണ്ട്. പ്രതിഷേധിച്ച എസ്എഫ്ഐയ്ക്ക് ഷെയ്ക് ഹാന്‍ഡ് നല്‍കുകയാണ് വേണ്ടത്’- മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ഗവർണർ പുറത്തിറങ്ങാൻ പാടുണ്ടോയെന്നായിന്നു മന്ത്രി പി രാജീവിന്റെ പ്രതികരണം. എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയപ്പോൾ ഗവർണർ എന്തിനാണ് വാഹനത്തിൽ നിന്ന് ഇറങ്ങിയതെന്നായിരുന്നു പി രാജീവിന്റെ ചോദ്യം. ഗവർണർക്കെതിരെയുളള സമരവും മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവും ഒരേ തട്ടിലുളളതല്ലെന്നും ഗവർണർ സുരക്ഷാ ഉദ്യോഗസ്ഥരെ അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, നവകേരള യാത്രയ്‌ക്കെതിരെ നടക്കുന്നത് പോലെ അപ്രഖ്യാപിത സമരമല്ല ഗവർണർക്കെതിരെ നടന്നതെന്ന് എകെ ശശീന്ദ്രനും കുറ്റപ്പെടുത്തി. ഗവർണർ ഗുണ്ടകളെ പോലെയാണ് പെരുമാറിയതെന്നും ഗവർണറാണ് കാറിന്റെ വാതില്‍ തുറന്ന് ആരെടാ നിങ്ങള്‍ എന്ന മട്ടില്‍ ഇറങ്ങിവന്നത് എന്നും ശശീന്ദ്രൻ പറഞ്ഞു. ഗവര്‍ണറും കേരളത്തിലെ പ്രതിപക്ഷവും ഉള്‍പ്പെടെ സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും ശശീന്ദ്രൻ കുറ്റപ്പെടുത്തി.
തിരുവനന്തപുരത്ത് ഗവർണർക്കു നേരെയുണ്ടായത് എസ്എഫ്ഐ പ്രതിഷേധമല്ല, ആക്രമണമാണെന്ന് രാജ്ഭവന്‍ പ്രതികരിച്ചു. സംഭവത്തിൽ വിമർശനവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. മുഹമ്മദ് റിയാസിനെതിരെ ബിജെപി നേതാവ് സന്ദീപ് വാചസ്പതി ഡിജിപിക്ക് പരാതി നൽകി. ഗവർണറെ തടഞ്ഞ എസ്എഫ്ഐക്ക് ഷേയ്ക്ക് ഹാൻഡ് നൽകണമെന്ന പരാമർശം കലാപാഹ്വാനമാണെന്ന് ആരോപിച്ചാണ് പരാതി.
Discussion about this post