പൂനെ : രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് മുൻപായി വലിയ തിരക്കുകളിലാണ് അയോദ്ധ്യ. എന്നാൽ ഈ തിരക്ക് അയോദ്ധ്യയിൽ മാത്രമല്ല മഹാരാഷ്ട്രയിലെ പൂനെയിലെ ഒരു ഗ്രാമത്തിലും വലിയ തിരക്ക് കാണാൻ കഴിയും. കാരണം പുതിയ ക്ഷേത്രത്തിലേക്ക് മാറുമ്പോൾ ശ്രീരാമന് ഉടുക്കാനുള്ള തിരുവുടടയാടകൾ പൂനെയിലാണ് ഒരുങ്ങുന്നത്. അതും 10 ലക്ഷം പേർ ചേർന്നാണ് ശ്രീരാമ ഭഗവാനുള്ള വസ്ത്രങ്ങൾ നെയ്യുന്നത്.
കേൾക്കുമ്പോൾ അതിശയോക്തി തോന്നാമെങ്കിലും സംഗതി സത്യമാണ്. ഭഗവാൻ ശ്രീരാമന്റെ വിഗ്രഹത്തിന് ചാർത്താനുള്ള ഉടയാടകൾ നെയ്യാനായി ഒരു ക്യാമ്പയിൻ തന്നെ പൂനെയിൽ ഇപ്പോൾ നടക്കുന്നുണ്ട്. 10 ലക്ഷം പേരാണ് ഈ ക്യാമ്പയിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ‘ദോ ധാഗേ ശ്രീറാം കേ ലിയേ’ എന്നാണ് ഈ ക്യാമ്പയിന്റെ പേര്. ഭഗവാൻ ശ്രീരാമന് വേണ്ടി രണ്ട് നൂലിഴകൾ നെയ്യാം എന്നാണ് ഈ പേര് അർത്ഥമാക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രയുടെയും പുണെയിലെ ഹെറിറ്റേജ് ഹാൻഡ്‌വീവിംഗ് റിവൈവൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സഹകരണത്തോടെ നടത്തുന്ന ഒരു പ്രചാരണ പരിപാടിയാണ് ‘ദോ ധാഗേ ശ്രീറാം കേ ലിയേ’.
ശ്രീരാമന് ഉടുക്കാനുള്ള വസ്ത്രങ്ങൾ തയ്യാറാക്കുന്നതിൽ വലിയ ജനപങ്കാളിത്തമാണ് ഈ ക്യാമ്പയിൻ വഴി സംഭവിച്ചിരിക്കുന്നത്. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ വസ്ത്രം നെയ്യൽ പ്രചാരണത്തിൽ 10 ലക്ഷത്തിലധികം പേർ പങ്കെടുക്കും. ഭഗവാൻ ശ്രീരാമന്റെ വസ്ത്രത്തിൽ സ്വന്തം കൈകൾ കൊണ്ട് രണ്ട് നൂലിഴകൾ നെയ്തു ചേർക്കുന്നത് സ്വർഗീയ അനുഭവമായാണ് ഈ ജനങ്ങൾ കരുതുന്നത്.
ശുദ്ധമായ പട്ടു നൂലുകളാൽ തയ്യാറാക്കുന്ന ഈ തിരുവടയാടകൾക്ക് സിൽക്ക് ബ്രോക്കേഡ് കൊണ്ടുള്ള അലങ്കാരവും ഒടുവിൽ നൽകുന്നതാണ്. കൈത്തറിയെ പ്രോത്സാഹിപ്പിക്കുക എന്നൊരു ലക്ഷ്യം കൂടി ഈ ക്യാമ്പയിനുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാം മന്ദിർ ട്രസ്റ്റിലെ ഗോവിന്ദ് ദേവ് ഗിരി മഹാരാജും ഈ ക്യാമ്പയിനിൽ പങ്കെടുത്തതോടെ രാജ്യം മുഴുവൻ വലിയ പ്രചാരണമാണ് പൂനെയിലെ ഈ നെയ്ത്തുകാർക്ക് ലഭിച്ചിരിക്കുന്നത്.
Discussion about this post