തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ക്യാമ്പസ്സിലും ഗവർണറെ കയറ്റില്ലെന്ന ഭീഷണിയുമായി എസ് എഫ് ഐ. അതിരുവിട്ട് പോകാതെ ഗവർണർക്കെതിരെ സമരങ്ങൾ നടത്താൻ സിപിഎം നേതൃത്വത്തിന്റെ അനുവാദമുണ്ടെന്നും നേതാക്കൾ പറഞ്ഞു. സർവ്വകലാശാലകളിലേക്ക് ആര്‍എസ്എസ് അനുകൂലികളെ കൊണ്ടുവരാനുള്ള നീക്കം ഗവർണർ നടത്തുന്നുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം.
കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്. ഗവർണർ പോകുന്ന വഴി തങ്ങൾക്കാരും ചോർത്തിത്തന്നിട്ടില്ല. ഗവർണർക്ക് മൂന്ന് വഴികളിലൂടെയേ പോകാൻ കഴിയുമായിരുന്നുള്ളൂ. ആ മൂന്ന് വഴിയിലും എസ്എഫ്ഐ പ്രവർത്തകരുണ്ടായിരുന്നെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞു.
അതേസമയം എസ് എഫ് ഐക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന ശക്തമായ സൂചനയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്നത്. തന്നെ വഴിയില്‍ തടഞ്ഞ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി നടപടിയെടുക്കാൻ നിർദ്ദേശിച്ച ഗവർണറുടെ നടപടി ഇത് അടിവരയിടുന്നതാണ്. പ്രതിഷേധത്തിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നും ഗവർണർ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു.
കരിങ്കൊടി പ്രതിഷേധത്തെ അത്ര കാര്യമാക്കാതിരുന്ന പൊലീസിലെ ഉന്നതരുടെ നിലപാട് ഗവർണർ അംഗീകരിക്കാതിരുന്നത് പോലീസിന് തന്നെ തിരിച്ചടിയായി. തന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ ആരെന്ന് ഗവർണർ അന്വേഷിക്കുകയും ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ആദ്യം ദുർബ്ബലമായ വകുപ്പുകളാണ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്. ഇത് ഗവർണർ ഇടപെട്ട് കടുത്ത വകുപ്പുകളാക്കി മാറ്റുകയായിരുന്നു.
അണുവിട പോലും വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന ഗവർണർ, സംസ്ഥാന പൊലീസ് മേധാവി, ചീഫ് സെക്രട്ടറി എന്നിവരെയാണ് വിഷയത്തിൽ നേരിട്ട് ഇടപെടുത്തിയിരിക്കുന്നത്. ഇതിനെ എസ് എഫ് ഐ എങ്ങനെ നേരിടും എന്നതാണ് ചോദ്യം.
Discussion about this post