തിരുവനന്തപുരം: ശബരിമലയിലെ തിരക്കിൽ അയ്യപ്പൻമാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകാത്തതിൽ രൂക്ഷ വിമർശനമുന്നയിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമലയിലെ ഇപ്പോഴത്തെ അവസ്ഥ യാദൃശ്ചികമല്ലെന്നും ഇത് ശബരിമല തീർത്ഥാടനത്തെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സനാതന ധർമത്തെ ഇല്ലാതാക്കണമെന്ന സഖ്യകക്ഷിയുടെ ആഹ്വാനം സിപിഎം പ്രയോഗവൽക്കരിക്കുകയാണ്. അല്ലെങ്കിൽ മണ്ഡലകാലത്ത് ദേവസ്വംമന്ത്രി ഊരുചുറ്റാനിറങ്ങുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. മല ചവിട്ടാനാകാതെ മടങ്ങുന്ന മനുഷ്യരുടെ കണ്ണീരിന് കാലം കണക്ക് ചോദിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പർണ രൂപം
‘സ്വാമിയേ ശരണമയ്യപ്പ 🙏
ഒരാഴ്ചയായി മാധ്യമങ്ങൾ കാണിക്കുന്ന അയ്യപ്പഭക്തരുടെ ദുരിതം കണ്ടിരിക്കാൻ പറ്റാത്തത് !
കഠിനവ്രതം നോറ്റ് വന്ന ഭക്തർ ദർശനം സാധ്യമാവാതെ മടങ്ങുന്ന കാഴ്ച ഹൃദയഭേദകമാണ്..
ഇത് യാദൃശ്ചികമല്ല ,ശബരിമല തീർഥാടനത്തെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്.
“സനാതന ധർമത്തെ ഇല്ലാതാക്കണം” എന്ന സഖ്യകക്ഷിയുടെ ആഹ്വാനം സിപിഎം പ്രയോഗവൽക്കരിക്കുന്നതാണിത്…
അല്ലെങ്കിൽ,
1.മണ്ഡലകാലത്ത് ദേവസ്വംമന്ത്രി ഊരുചുറ്റാനിറങ്ങുന്നത് എങ്ങനെ ?
2. “ആചാരലംഘന”ത്തിന് ആയിരം പൊലീസ് അകമ്പടിയേകിയപ്പോൾ യഥാർഥ ഭക്തർക്ക് അഞ്ഞൂറ് പൊലീസായത് എങ്ങനെ ?
3.തീർഥാടനകാലം കൈകാര്യം ചെയ്ത് ശീലമുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നിർത്തിയതെന്തിന് ?
4.അന്നദാനവും കുടിവെള്ളവുമടക്കം ഏഴ് പതിറ്റാണ്ടായി ഭക്തരെ സേവിച്ചിരുന്ന അയ്യപ്പസേവാസംഘത്തെ മടക്കിക്കൊണ്ടു വരാത്തതെന്ത് ?
5. ഭക്തർക്ക് സൗകര്യങ്ങളൊരുക്കാൻ സ്വദേശ് ദർശൻ (തീർഥാടന ടൂറിസം ),പ്രസാദ് പദ്ധതികളുടെ ഭാഗമായി കേന്ദ്ര സർക്കാർ നൽകിയ നൂറു കോടിയോളം രൂപ എവിടെപ്പോയി ? ടൂറിസം മന്ത്രിക്ക് ശബരിമലയിൽ മൗനമെന്ത്?
മല ചവിട്ടാനാവാതെ മാലയഴിച്ച് മടങ്ങിയ മനുഷ്യരുടെ കണ്ണീരിന് കാലം കണക്കു ചോദിക്കുമെന്നുറപ്പ്..
ഭക്തർക്ക് ഭഗവാൻ തുണ…’
അതേസമയം, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ശബരിമല തീർത്ഥാടകർക്കായി കൂടുതൽ കെഎസ്ആർടിസി ബസുകൾ അനുവദിക്കണമെന്നും സ്പോട്ട് ബുക്കിംഗ് 5000 ആക്കി നിജപ്പെടുത്തണമെന്നും സർക്കാരിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
നിലക്കലിൽ നിന്നും പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസിൽ അയ്യപ്പഭക്തരെ കുത്തിനിറച്ചു കൊണ്ടുപോകുന്നതിനെതിരെ കോടതി വിമർശനമുന്നയിച്ചു. കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ളവരുടെ സുരക്ഷ പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സന്നിധാനത്തെ ആള്‍ക്കൂട്ടം നിയന്ത്രിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.
Discussion about this post