ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിന്റെ പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റങ്ങൾക്കായി ഏകദേശം 6,400 റോക്കറ്റുകൾ വാങ്ങുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. 2,800 കോടി രൂപയാണ് ഇതിനായി പ്രതിരോധ മന്ത്രാലയം നീക്കിവെച്ചിരിക്കുന്നത്.
ഡിആർഡിഒ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ നിർമ്മിച്ചിരിക്കുന്ന റോക്കറ്റുകൾ ആണ് സൈന്യം വാങ്ങുക. ഒരേസമയം ഒന്നിലധികം മിസൈലുകൾ തൊടുത്തുവിടാൻ കഴിയുന്ന റോക്കറ്റ് ലോഞ്ചറാണ് പിനാക. സൈന്യം വാങ്ങുന്ന രണ്ടു റോക്കറ്റുകളിൽ പിനാക-I ഏകദേശം 45 കിലോമീറ്റർ ദൂരപരിധിയുള്ളതാണ് . എന്നാൽ പിനാക-II റോക്കറ്റ് സംവിധാനത്തിന്റെ ദൂരപരിധി 60 കിലോമീറ്ററാണ്.
ശിവന്റെ വില്ലായ പിനാകയുടെ പേരിലാണ് പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റം അറിയപ്പെടുന്നത്. അർമേനിയ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ സൈനിക ഉപകരണങ്ങളിൽ ഒന്നാണ് പിനാക. രാജസ്ഥാനിലെ പൊഖ്‌റാൻ ഫയറിംഗ് റേഞ്ചിൽ അടുത്തിടെ പിനാക റോക്കറ്റിന്റെ പരീക്ഷണം നടത്തിയിരുന്നു.
അടുത്തിടെ ചേർന്ന പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലാണ് 2800 കോടി രൂപയുടെ ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. അതിർത്തിയിലെ സംഘർഷം കണക്കിലെടുത്താണ് ഈ ഇടപാട് സുപ്രധാനമായി കണക്കാക്കുന്നത്. ഏരിയ ഡെനിയൽ മ്യൂണിഷൻ ടൈപ്പ്-2, ടൈപ്പ്-3 എന്നിങ്ങനെയാണ് ഈ റോക്കറ്റുകൾ അറിയപ്പെടുന്നത്. തദ്ദേശീയ സ്രോതസ്സുകൾ വഴിയാകും ഇവ വാങ്ങുക. സോളാർ ഇൻഡസ്ട്രീസിന്റെ ഇക്കണോമിക് എക്‌സ്‌പ്ലോസീവ് ലിമിറ്റഡ്, മ്യൂണിയൻസ് ഇന്ത്യ ലിമിറ്റഡ് എന്നീ കമ്പനികളിൽ നിന്നായിരിക്കും റോക്കറ്റുകൾ വാങ്ങാൻ സാധ്യതയുള്ളതായി കണക്കാക്കുന്നത്.
Discussion about this post