ബംഗലൂരു; കർണാടകയിലെ ഗ്രാമീണ വിദ്യാലയത്തിൽ അപ്രതീക്ഷിതമായി കടന്നു കയറിയ കരടി പരിഭ്രാന്തി സൃഷ്ടിച്ചു. സ്റ്റാഫ് റൂമിന്റെ വാതിലുകള്‍ തുറന്ന കരടി ഫര്‍ണിച്ചറുകളും പുസ്തകങ്ങളും നശിപ്പിച്ചതായി സ്‌കൂള്‍ അധികൃതർ പരാതിപ്പെട്ടു. വാതിലുകൾ പൊളിച്ചെത്തിയ കരടി അലമാരയില്‍ സൂക്ഷിച്ചിരുന്ന ശര്‍ക്കരയും പാചകത്തിനായുള്ള എണ്ണയും കഴിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
സന്ദനപാളയത്തിലെ സെന്റ് ആന്റണി ഹൈസ്‌കൂളിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രിയാണ് സ്കൂളിൽ കരടി കയറിയത്. വെള്ളിയാഴ്ച രാവിലെയാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ഇക്കാര്യം അറിഞ്ഞത്.
രാവിലെ സ്‌കൂളിൽ എത്തിയ പ്രധാനാദ്ധ്യാപകൻ ലൂയി നേസന്‍ ആണ് സ്റ്റാഫ് റൂം തുറന്ന നിലയില്‍ കണ്ടത്. അകത്തേക്ക് കയറിയപ്പോഴാണ് അദ്ദേഹത്തിന് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. തുടർന്ന് സ്കൂൾ പരിസരത്തെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അതിൽ കരടിയെ കണ്ടത്.
സ്കൂളിൽ കയറിയത് കരടിയാണെന്ന് വ്യക്തമായതോടെ അധികൃതര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
ഈ ഗ്രാമത്തില്‍ കരടിയിറങ്ങുന്നത് ഇത് രണ്ടാം തവണയാണെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞയാഴ്ച ഇറങ്ങിയ കരടി പ്രദേശത്ത് ഉന്തുവണ്ടിയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങള്‍ അകത്താക്കിയിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന നടത്തി കരടിയെ കണ്ടെത്തി വനത്തിലേക്ക് തിരികെ അയക്കുകയായിരുന്നു.
Discussion about this post