ന്യൂഡൽഹി: പാർളമെന്റിൽ നടന്ന സുരക്ഷാ ലംഘനം അതീവ ഗൗരവമുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
‘ഈ സംഭവത്തിന്റെ ഗൗരവം കുറച്ചുകാണരുത്. സ്പീക്കർ ഓം ബിർള ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അന്വേഷണ ഏജൻസികൾ സംഭത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ആരാണ് ഇിന് പിന്നിലെന്നും അവരുടെ ലക്ഷ്യം എന്തായിരുന്നു എന്നും കണ്ടെത്തേണ്ടത് അത്യാവശ്യമാണ്’- അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ ഉൾപ്പെട്ട പ്രതികളുടെ ഫോൺ ഭാഗങ്ങൾ രാജസ്ഥാനിൽ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
ഫോണിന്റെ ഭാഗങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. എന്നാൽ, അഞ്ചാം പ്രതി ലളിത് ഝായുടെ ഫോൺ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഡൽഹി പോലീസ് അറിയിച്ചു. സംഭവത്തിൽ പ്രതിയായ ലളിത് ഝാ ഡൽഹിയിൽ എത്തുന്നതിന് മുമ്പ് അഞ്ച് മൊബൈൽ ഫോണുകളും നശിപ്പിച്ചതായി അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ചിരുന്നതായി ഡൽഹി പോലീസ് അറിയിച്ചു.
വിവരങ്ങൾ പോലീസിലേക്ക് എത്തുന്നത് തടയുന്നതിനായി സുരക്ഷാ ലംഘനത്തിന് മുമ്പ്, നാല് പ്രതികളും തങ്ങളുടെ ഫോൺ ഝായ്ക്ക് കൈമാറിയിരുന്നു. സുരക്ഷാ ലംഘനത്തിൽ പ്രതിപക്ഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ലോക്‌സഭയ്ക്കുള്ളിലെ സുരക്ഷ സെക്രട്ടേറിയറ്റിന്റെ പരിധിയിലാണെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു.
Discussion about this post