തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 115 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കേരളത്തിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1749 ആയി. രാജ്യത്താകെ 1970 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രാജ്യത്തെ കോവിഡ് കേസുകളിൽ 88.78 ശതമാനവും കേരളത്തിലാണെന്നത് ആശങ്ക പടർത്തുന്നുണ്ട്.
അതേസമയം, കുടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് ജാഗ്രത കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. പരിശോധന ശക്തമാക്കണമെന്നും ആൾക്കൂട്ടത്തിലൂടെ രോഗം പടരാതെ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശം നൽകി. ആർടിപിസിആർ, ആന്റിജൻ പരിശോധനകൾ വർദ്ധിപ്പിക്കണമെന്നും രോഗ വിവരങ്ങൾ കേന്ദ്രവുമായി പങ്കുവയ്ക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
പുതുക്കിയ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. സാമൂഹിക അകലം, ശുചിത്വം, മാസ്ക് ധരിക്കുക, പരിശോധന വർദ്ധിപ്പിക്കുക തുടങ്ങിയ മുൻകരുതൽ നടപടികളെടുക്കാൻ ഓർമിപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിൽ പറയുന്നു.
രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അടിയന്തരയോഗം വിളിച്ചു. നാളെയായിരിക്കും യോഗം ചേരുക. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍, മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയവയായിരിക്കും യോഗം വിലയിരുത്തുക.
Discussion about this post