തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണ്ണക്കടത്ത് നടക്കുന്ന സംസ്ഥാനമായി കേരളം. റവന്യൂ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടുപ്രകാരം നാലുവര്‍ഷത്തിനിടെ 3173 കേസാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2291.51 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങിയവ വഴി നികുതി വെട്ടിച്ചുള്ള സ്വര്‍ണക്കടത്തില്‍ കേരളത്തിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്ത് തമിഴ്നാടാണ് ഉള്ളത്. 2979 കേസുകളാണ് നാല് വർഷത്തിനിടെ തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളാണ് രാജ്യത്തെ സ്വർണ്ണക്കടത്തിന്റെ പ്രധാന കേന്ദ്രങ്ങൾ. കേരളത്തിൽ കള്ളക്കടത്ത് സ്വര്‍ണം കൂടുതലെത്തുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.
2023ൽ ഇതുവരെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് രാജ്യത്ത് 4,798 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആകെ പിടികൂടിയിരിക്കുന്നത് 3,917.52 കിലോഗ്രാം സ്വർണമാണ്.
ഈ വർഷം ഇതുവരെ കേരളത്തിൽ മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത് 728 കേസുകളാണ്. ആകെ പിടികൂടിയിരിക്കുന്നത് 542.36 കിലോഗ്രാം സ്വർണമാണെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.
Discussion about this post