പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരൻ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. നിലക്കൽ സ്വാമി അയ്യപ്പാ ഫ്യൂവൽസിന്റെ മേൽനോട്ടക്കാരനും പമ്പ അസിസ്റ്റന്‍റ് എഞ്ചിനിയർ ഓഫീസ് ജീവനക്കാരനുമായ അനൂപ് കൃഷ്ണയാണ് (44) പിടിയിലായത്. തിരുവനന്തപുരം മലയൻകീഴ് സ്വദേശിയാണ് അനൂപ് കൃഷ്ണ. വെച്ചൂച്ചിറ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
20,69,306 ലക്ഷം രൂപയുടെ തട്ടിപ്പാണ് പ്രതി നടത്തിയത്. 2023 ഏപ്രിൽ മുതൽ ഒക്ടോബർ 19 വരെയുള്ള സമയത്തെ പമ്പിലെ ദൈനംദിന വരുമാനം ദേവസ്വം ബോർഡിലടക്കാതെ ഇയാൾ തട്ടിയെടുക്കുകയായിരുന്നു. ദേവസ്വം ബോർഡ് നിലക്കൽ മരാമത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയറുടെ ചുമതലയുള്ള ബി പ്രവീഷ് നിലക്കൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
നിലക്കൽ പോലീസ് എസ്എച്ച്ഒ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. ഇതുകൂടാതെ, തട്ടിപ്പ് നടന്ന കാലയളവിലെ ബോർഡിന്‍റെ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയും പ്രതിയുടെ രണ്ട് മൊബൈൽ ഫോണുകളുടെ കോൾ വിശദാംശങ്ങൾക്കായി ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹയവും തേടിയിരുന്നു.
കൂടുതൽ പ്രതികൾ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോ, മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളിൽ സമാനരീതിയിൽ ക്രമക്കേടുകൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് ശ്രമികകുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Discussion about this post