ബംഗലൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിൽ ബിജെപി ഭരണകാലത്ത് ഏർപ്പെടുത്തിയിരുന്ന ഹിജാബ് നിരോധനം പിൻവലിക്കുമെന്ന് ഉറപ്പ് പറഞ്ഞ് നിമിഷങ്ങൾക്കകം നിലപാട് മാറ്റി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഏർപ്പെടുത്തിയിരുന്ന ഹിജാബ് നിരോധനം പിൻവലിച്ചിട്ടില്ല. വിഷയം തങ്ങൾ വിശദമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് സിദ്ധരാമയ്യയുടെ ഏറ്റവും പുതിയ നിലപാട്.
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഏർപ്പെടുത്തിയിരുന്ന ഹിജാബ് നിരോധനം പിൻവലിക്കാൻ താൻ ഉത്തരവ് നൽകിക്കഴിഞ്ഞു എന്ന് കഴിഞ്ഞ ദിവസം പറഞ്ഞ സിദ്ധരാമയ്യയാണ്, ഇന്ന് താൻ അങ്ങനെ ഒരു ഉത്തരവ് നൽകിയിട്ടേയില്ല എന്ന് മറ്റൊരിടത്ത് പറഞ്ഞത്. വോട്ടിന് വേണ്ടി വസ്ത്രധാരണത്തിൽ മാറ്റം വരുത്താൻ നിർദ്ദേശിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പൊതുവേദിയിൽ പറഞ്ഞിരുന്നു.
ഹിജാബ് നിരോധനം പിൻവലിക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതേതര മൂല്യങ്ങൾക്ക് തടസ്സമായ ഹിജാബ് ക്യാമ്പസുകളിലേക്ക് വീണ്ടും കൊണ്ടുവരാൻ അനുവദിക്കില്ലെന്ന് കർണാടക ബിജെപി അദ്ധ്യക്ഷൻ ബി വൈ വിജയേന്ദ്ര വ്യക്തമാക്കിയിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വേർതിരിവ് കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. തങ്ങളുടെ ദുഷിച്ച വിഭജന രാഷ്ട്രീയത്തിൽ നിന്നും കുട്ടികളെയെങ്കിലും വെറുതെ വിടാൻ കോൺഗ്രസ് തയ്യാറാകണമെന്നും വിജയേന്ദ്ര ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിദ്ധരാമയ്യയുടെ നിലപാട് മാറ്റം എന്നാണ് സൂചന.
നേരത്തേ ബക്രീദ് ആഘോഷ വേളയിൽ, സംസ്ഥാനത്ത് ബിജെപി സർക്കാർ കൊണ്ടുവന്ന ഗോവധ നിരോധന നിയമം റദ്ദാക്കുമെന്ന് കോൺഗ്രസ് മന്ത്രി കെ വെങ്കിടേഷ് പറഞ്ഞിരുന്നു. എന്നാൽ ഇതും ഇതുവരെ നടന്നിട്ടില്ല. അന്നും ബിജെപി സംസ്ഥാനത്ത് ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
Discussion about this post