തിരുവനന്തപുരം: മാനിഷാദ എന്നുപറഞ്ഞ മഹാകവിയെപ്പോലെ ഹിംസാത്മകമായ പ്രകൃതി ധ്വംസനങ്ങളെ ഇരുകൈകളും ഉയര്‍ത്തി അരുതേ എന്നുപറഞ്ഞ പ്രകൃതി സ്‌നേഹിയാണ് സുഗതകുമാരിയെന്ന് സുഗതകുമാരി നവതി ആഘോഷ സമിതി ചെയര്‍മാനും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. ആഘോഷ സമിതി തൈക്കാട് ഗാന്ധിഭവനില്‍ സംഘടിപ്പിച്ച സുഗത സ്മൃതി സദസില്‍ സുഗതകുമാരി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രകൃതി ഉള്ളിടത്തോളം കാലം സുഗതകുമാരിയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കും. ഭാരതം അവരുടെ കവിതകള്‍ നെഞ്ചിലേറ്റും. കാരണം അവര്‍ എഴുതിയതും പ്രവര്‍ത്തിച്ചതും ശബ്ദിച്ചതുമെല്ലാം പ്രകൃതിക്കുവേണ്ടിയായിരുന്നുവെന്ന് കുമ്മനം പറഞ്ഞു.
സുഗതകുമാരിയുടെ പാദസ്പര്‍ശമേല്‍ക്കാത്ത ഒരു മണല്‍ത്തരിയും ഇവിടെയില്ല. സ്വാര്‍ത്ഥ ചിന്തകളില്ലാതെ ഏതു കാര്യവും മറ്റുള്ളവര്‍ക്കുവേണ്ടി ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് കേരളത്തില്‍ അവര്‍ യാത്ര ചെയ്തത്. അവരുടെ നവതി ആഘോഷം ഒരിക്കലും കെടാത്ത ഒരു സ്മരണയായിരിക്കുമെന്നും കുമ്മനം വ്യക്തമാക്കി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി. രമ, മുൻ ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ കെ. ജയകുമാര്‍, മുരുകൻ കാട്ടാക്കട, മുൻ എം പിയും സിപിഐ നേതാവുമായ പന്ന്യൻ രവീന്ദ്രൻ എന്നിവർ സുഗതകുമാരിയെ അനുസ്മരിച്ചു.
മാനവീയം വീഥിയില്‍ ഒഎന്‍വിയുടെ ഓര്‍മ്മയ്ക്കായി സുഗതകുമാരി നട്ട മരത്തിനു കീഴെ സുഗതകുമാരിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടന്നു. കുമ്മനം രാജശേഖരന്‍, പ്രകൃതി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ കെ. ഉദയകുമാര്‍, പ്രൊഫ. വി.ടി. രമ, ആര്‍എസ്എസ് പൂജപ്പുര നഗര്‍ സംഘചാലക് പി. രാജശേഖരന്‍, കൗണ്‍സിലര്‍ പി. രാജേന്ദ്രന്‍ നായര്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.എസ്. രാജീവ് എന്നിവര്‍ സംബന്ധിച്ചു.
Discussion about this post