പാരീസ് : മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാൻസിൽ 303 ഇന്ത്യൻ യാത്രക്കാരുമായി തടഞ്ഞുവച്ച വിമാനത്തിന് യാത്ര പുനരാരംഭിക്കാൻ അനുമതി നൽകി. യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്നും 303 ഇന്ത്യൻ യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പുറപ്പെട്ടിരുന്ന ചാർട്ടർ വിമാനമാണ് മനുഷ്യക്കടത്ത് ആണെന്ന സംശയത്തെ തുടർന്ന് ഫ്രാൻസിൽ തടഞ്ഞു വച്ചിരുന്നത്.
റൊമാനിയൻ ചാർട്ടർ കമ്പനിയായ ലെജൻഡ് എയർലൈൻസിന്റെ വിമാനം വ്യാഴാഴ്ച ദുബായിൽ നിന്ന് പുറപ്പെട്ട് നിക്കരാഗ്വയിലേക്ക് പോവുകയായിരുന്നു. പാരീസിൽ നിന്ന് 150 കിലോമീറ്റർ കിഴക്കായി ഫ്രാൻസിലെ വാട്രി എയർപോർട്ടിൽ വച്ചാണ് അധികൃതർ ഈ വിമാനം തടഞ്ഞത്. ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം വത്രിയിൽ ഇറക്കിയിരുന്ന സമയത്താണ് വിമാനത്തിലെ യാത്രക്കാരെ കുറിച്ച് മനുഷ്യ കടത്ത് സംശയം ഉയർന്നതും വിമാനം തടഞ്ഞു വച്ചതും.
വിമാനത്തിലെ 303 യാത്രക്കാരിൽ 11 പ്രായപൂർത്തിയാകാത്ത കുട്ടികളും ഉൾപ്പെടുന്നുണ്ട്. വിമാനം തടഞ്ഞു വച്ചതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി ഈ വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ വാട്രി വിമാനത്താവളത്തിൽ ആയിരുന്നു കഴിഞ്ഞു വന്നിരുന്നത്. വാട്രി വിമാനത്താവളത്തിലെ റിസപ്ഷൻ ഹാൾ വ്യക്തിഗത കിടക്കകളുള്ള കാത്തിരിപ്പ് കേന്ദ്രമാക്കി മാറ്റിയായിരുന്നു മൂന്നു ദിവസത്തെ അന്വേഷണ കാലയളവിൽ യാത്രക്കാരെ പാർപ്പിച്ചിരുന്നത്. വിമാനത്തിന് യാത്ര പുനരാരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ലക്ഷ്യസ്ഥാനമായ നിക്കരഗ്വയിലേക്ക് ആയിരിക്കുമോ അതോ ദുബായിലേക്ക് തന്നെ മടങ്ങുമോ എന്നുള്ള കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.
Discussion about this post