വാഷിംഗ്ടൺ: ഇന്ത്യയെ കുറിച്ച് ഒരു ആലോചനാ പത്രം പുറത്തിറക്കിയിരിക്കുകയാണ് അന്താരാഷ്ട്ര നാണ്യ നിധി അഥവാ ഐ എം എഫ്. രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയുടെ പ്രകടനത്തെ മുക്തകണ്ഠം പ്രശംസിച്ച നാണ്യ നിധി, എന്നാൽ ഇന്ത്യ തീർച്ചയായും ശ്രദ്ധ പതിപ്പിക്കേണ്ട ചില ഘടകങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകാനും മറന്നില്ല.
ആഗോള സമ്പദ്വ്യവസ്ഥ നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുകയും മിക്ക സമ്പദ്വ്യവസ്ഥകളും മന്ദഗതിയിലാവുകയും ചെയ്തപ്പോൾ ഇന്ത്യക്ക് ശക്തമായ വളർച്ച രേഖപ്പെടുത്താൻ കഴിഞ്ഞുവെന്ന് ആലോചനാ പത്രം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ വളർന്നു വരുന്ന പൊതു കടത്തിന്റെ കാര്യത്തിൽ ഇന്ത്യ ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഭാവിയിൽ അതൊരു വിഷയമാവാം എന്ന മുന്നറിയിപ്പും ഐ എം എഫ് നൽകി
റഷ്യ-ഉക്രെയ്ൻ യുദ്ധം പോലുള്ള ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തിയില്ല. ഈ പ്രശ്നങ്ങൾ ഉണ്ടായിട്ടും രാജ്യത്തിൻറെ ഇടക്കാല വളർച്ച 6 ശതമാനത്തിൽ നിന്ന് 6.3 ശതമാനമായി ഉയരുകയാണ് ചെയ്തത്. ആഗോള സാമ്പത്തിക വളർച്ച 3.5 ശതമാനത്തിൽ നിന്ന് 3 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണിത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്ര സർക്കാരും സർക്കാരും നടത്തുന്ന ഇന്ത്യയുടെ പണപ്പെരുപ്പ മാനേജ്മെന്റിനെയും ഐഎംഎഫ് അഭിനന്ദിച്ചു. ബാങ്കിംഗ് മേഖലയിലെ നിഷ്ക്രിയ ആസ്തികളുടെ താഴ്ന്ന നിലവാരവും സമ്പദ്വ്യവസ്ഥയിലെ വർദ്ധിച്ചുവരുന്ന വായ്പാ പ്രവാഹവും കാണുമ്പോൾ, സാമ്പത്തിക മേഖലയ്ക്ക് മതിയായ പ്രതിരോധശേഷി ഉണ്ടെന്നാണ് മനസിലാകുന്നതെന്ന് ഐ എം എഫ് പറഞ്ഞു.
എന്നാൽ ഉയർന്ന തോതിലുള്ള പൊതുകടത്തെക്കുറിച്ചും അത് വളർച്ചയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും ഉണ്ടാക്കിയേക്കാവുന്ന അപകടസാധ്യതകളെക്കുറിച്ചും റിപ്പോർട്ട് ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു.
2024-25ൽ ഇന്ത്യയുടെ പൊതുകടം ജിഡിപിയുടെ 82.3 ശതമാനമായി ഉയരുമെന്നും 2028 വരെ ഏകദേശം 80 ശതമാനമായി തുടരുമെന്നും പത്രം പ്രതീക്ഷിക്കുന്നു. ഈ നിലവാരം ഉയർന്നതാണെങ്കിലും കൂടുതൽ പൊതുനിക്ഷേപവും ചെലവും ആവശ്യപ്പെടുന്ന സാഹചര്യങ്ങൾ ഉയർന്നുവന്നാൽ കടം ജിഡിപിയുടെ 100 ശതമാനം ആയി ഉയരാനുള്ള സാധ്യതയും ഉണ്ടായേക്കാം. റിപ്പോർട്ട് പറയുന്നു
കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലാണ് ഇന്ത്യയുടെ പൊതുകടം ഉയരുന്ന സാഹചര്യം ഉണ്ടായത്. ജനങ്ങൾക്ക് വരുമാനം തീരെ നിലച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വിപണിയിലേക്ക് പണം പമ്പ് ചെയ്തിരുന്നു. ഭാവിയിൽ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ചിലവുകൾ നടത്തേണ്ടുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിലും പൊതുകടം ഉയർന്നേക്കാം .
ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ഫിസ്ക്കൽ റെസ്പോൺസിബിലിറ്റി ആക്ട് അവലോകനം ചെയ്യാനും മീഡിയം ടേം ഫിസ്കൽ ഫ്രെയിംവർക്ക് (എംടിഎഫ്എഫ്) നടപ്പാക്കാനും അന്താരാഷ്ട്ര നാണ്യ നിധി നിർദ്ദേശിച്ചിട്ടുണ്ട്.
അതെ സമയം ഐ എം എഫിന്റെ പൊതു കടത്തിനെ കുറിച്ചുള്ള വിലയിരുത്തലുകൾ പൂർണ്ണമായും സത്യമല്ല എന്ന് ഇന്ത്യ റിപ്പോർട്ട് പുറത്ത് വന്ന ഉടൻ തന്നെ അറിയിച്ചിട്ടുണ്ട്. ഐ എം എഫിന്റെ കണക്ക് കൂട്ടലുകൾ പൂർണ്ണമായും ശരിയല്ലെന്നും, ഇന്ത്യയുടെ കടം മുഴുവൻ ഇന്ത്യൻ രൂപയിലാണെന്നും അത് സോവറിൻ ഡെബ്റ്റ് ആണെന്നും ഇന്ത്യൻ പ്രതിനിധി തത്സമയം തന്നെ ഐ എം എഫിനെ അറിയിച്ചിട്ടുണ്ട്
Discussion about this post