ന്യൂഡൽഹി: ജനുവരി 22 ന് അയോദ്ധ്യയിൽ വച്ച് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് കാണിക്കുന്ന വൈമനസ്യത്തെ തുറന്നെതിർത്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.
ഇഫ്‌താർ വിരുന്നുകൾക്ക് പങ്കെടുക്കുമ്പോഴോ, തീവ്രവാദ സംഘടനകളെ പ്രകീർത്തിച്ചു കൊണ്ട് പലസ്തീനിനു വേണ്ടി എന്ന പേരിൽ റാലി നടത്താനോ സമ്മേളനങ്ങൾ നടത്താനോ കോൺഗ്രസിന് ഒരു മടിയും ഇല്ല. ഭൂരിപക്ഷ സമുദായത്തിന്റെ കാര്യം വരുമ്പോൾ മാത്രമാണ് അവർക്ക് പ്രശ്‌നം അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ ഹിന്ദു ഭക്തരായി നടിച്ച് പ്രചാരണം നടത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്, എന്നാൽ ഹിന്ദുക്കൾ പരമ പവിത്രമായി കാണുന്ന ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയിൽ പങ്കെടുക്കുമ്പോൾ മാത്രം അവർക്ക് രണ്ടു മനസ്സാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭയിലെ പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരെയും അയോധ്യയിലെ രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ അഭിഷേക ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്നാൽ കോൺഗ്രസ് നേതാക്കൾ വരുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്








