കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പരസ്യമായി മാപ്പപേക്ഷിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. താൻ നടത്തിയ രണ്ട് അവിഹിത ബന്ധങ്ങളെക്കുറിച്ചും എപ്സ്റ്റീനുമായുള്ള ചങ്ങാത്തത്തെക്കുറിച്ചും ഗേറ്റ്‌സ് ഫൗണ്ടേഷൻ ജീവനക്കാരോട് അദ്ദേഹം തുറന്നുപറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ‘എപ്സ്റ്റീൻ ഫയലുകളിൽ’ ബിൽ ഗേറ്റ്‌സിന്റെ പേരും ഉൾപ്പെട്ടത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഗേറ്റ്‌സ് ഫൗണ്ടേഷൻ ടൗൺഹാൾ മീറ്റിംഗിൽ അദ്ദേഹം തെറ്റുകൾ ഏറ്റുപറഞ്ഞത്. എപ്സ്റ്റീനുമായി സമയം ചെലവഴിച്ചതും ഫൗണ്ടേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ ഇതിൽ ഉൾപ്പെടുത്തിയതും തന്റെ ജീവിതത്തിലെ ‘വലിയ തെറ്റായിരുന്നു’ എന്ന് ഗേറ്റ്‌സ് സമ്മതിച്ചു.
രണ്ട് റഷ്യൻ യുവതികളുമായി തനിക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ഗേറ്റ്‌സ് യോഗത്തിൽ വെളിപ്പെടുത്തി. എപ്സ്റ്റീൻ ഫയലുകളിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ ബന്ധങ്ങൾക്ക് എപ്സ്റ്റീന്റെ ഇരകളുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിൽ ഗേറ്റ്‌സും എപ്സ്റ്റീനും ഒന്നിച്ചുള്ള ചിത്രങ്ങളും നിരവധി സ്ത്രീകളോടൊപ്പമുള്ള ഫോട്ടോകളും ഉണ്ടായിരുന്നു. “ഞാൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, അത്തരം കാര്യങ്ങൾ കണ്ടിട്ടുമില്ല. എപ്സ്റ്റീന്റെ ഇരകളായ സ്ത്രീകൾക്കൊപ്പം ഞാൻ സമയം ചെലവഴിച്ചിട്ടില്ല,” ഗേറ്റ്‌സ് ജീവനക്കാരോട് വിശദീകരിച്ചു. തന്റെ പ്രവർത്തികൾ കാരണം സംഘടനയ്ക്കുണ്ടായ മാനക്കേടിന് അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു.
വിവാദം പുകയുന്നതിനിടെ ദില്ലിയിൽ നടക്കുന്ന ഭാരത് എഐ ഇംപാക്ട് ഉച്ചകോടിയിൽ (India AI Impact Summit 2026) നിന്ന് ബിൽ ഗേറ്റ്‌സ് പിന്മാറിയിരുന്നു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ തുടങ്ങിയ ലോകത്തെ പ്രമുഖ സാങ്കേതിക വിദഗ്ധർക്കൊപ്പം മുഖ്യപ്രഭാഷണം നടത്തേണ്ടിയിരുന്നത് ഗേറ്റ്‌സ് ആയിരുന്നു. എന്നാൽ ഉച്ചകോടിയുടെ ലക്ഷ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിയാതിരിക്കാനാണ് താൻ വിട്ടുനിൽക്കുന്നതെന്ന് ഗേറ്റ്‌സ് ഫൗണ്ടേഷൻ അറിയിച്ചു. വിവാദങ്ങൾ ഉച്ചകോടിയെ ബാധിക്കാതിരിക്കാൻ അവസാന നിമിഷമാണ് അദ്ദേഹം ഈ തീരുമാനം എടുത്തത്. എപ്സ്റ്റീന് ഫൗണ്ടേഷൻ പണമൊന്നും നൽകിയിട്ടില്ലെന്ന് നേരത്തെ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നുവെങ്കിലും പുതിയ വെളിപ്പെടുത്തലുകൾ ഗേറ്റ്‌സിന്റെ പ്രതിച്ഛായയ്ക്ക് കനത്ത മങ്ങലേൽപ്പിച്ചിരിക്കുകയാണ്.












