ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് നിയമപോരാട്ടത്തിൽ നിർണ്ണായക വിജയം. ധവാന്റെ മുൻഭാര്യ ആയിഷ മുഖർജി ഓസ്‌ട്രേലിയയിലെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് കൈപ്പറ്റിയ 5.7 കോടി രൂപ തിരികെ നൽകാൻ ഡൽഹി കുടുംബ കോടതി ഉത്തരവിട്ടു. ഭീഷണിപ്പെടുത്തിയും വഞ്ചനയിലൂടെയുമാണ് ഈ തുക കൈക്കലാക്കിയതെന്ന് കോടതി നിരീക്ഷിച്ചു.
ഓസ്‌ട്രേലിയയിലെ സ്വത്ത് കൈമാറ്റ കരാറുമായി ബന്ധപ്പെട്ട രേഖകൾ അസാധുവാക്കിയ കോടതി, ധവാൻ നൽകിയ 5.7 കോടി രൂപ പലിശ സഹിതം തിരികെ നൽകാൻ നിർദ്ദേശിച്ചു. ധവാന്റെ കരിയറും സൽപ്പേരും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ആയിഷ സ്വത്തുക്കൾ കൈക്കലാക്കിയതെന്ന് ജഡ്ജി ദേവേന്ദർ കുമാർ ഗാർഗ് നിരീക്ഷിച്ചു.
ധവാന്റെ സ്വന്തം പണമുപയോഗിച്ച് വാങ്ങിയ വസ്തുവകകൾ ഭീഷണിപ്പെടുത്തി തന്റെ പേരിലോ അല്ലെങ്കിൽ ജോയിന്റ് ഉടമസ്ഥതയിലോ ആയിഷ രജിസ്റ്റർ ചെയ്യിക്കുകയായിരുന്നു. ഒരു വസ്തുവിന്റെ 99 ശതമാനം ഉടമസ്ഥാവകാശവും ആയിഷ സ്വന്തമാക്കിയിരുന്നുവെന്നും കോടതി കണ്ടെത്തി. ദമ്പതികളുടെ ഇന്ത്യയിലെ സ്വത്തുക്കൾ ഉൾപ്പെടെ വീതം വെച്ചുകൊണ്ടുള്ള ഓസ്‌ട്രേലിയൻ കോടതിയുടെ ഉത്തരവുകൾക്ക് ഇന്ത്യയിൽ നിയമസാധുതയില്ലെന്ന് ഡൽഹി കോടതി വ്യക്തമാക്കി.
ഇന്ത്യൻ വിവാഹ നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് ഓസ്‌ട്രേലിയൻ കോടതി വിധികൾ പുറപ്പെടുവിച്ചതെന്ന ധവാന്റെ വാദം കോടതി അംഗീകരിച്ചു. മുൻപ് ഓസ്‌ട്രേലിയൻ കോടതി ആയിഷയ്ക്ക് ആഗോള ആസ്തിയുടെ 15 ശതമാനം അനുവദിച്ചിരുന്നു. വർഷങ്ങളോളം മകനായ സൊരാവറിൽ നിന്ന് ധവാനെ അകറ്റി നിർത്തിയത് അദ്ദേഹത്തിന് മാനസിക ആഘാതം സൃഷ്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടി 2023-ലാണ് കോടതി വിവാഹമോചനം അനുവദിച്ചത്. നിലവിൽ ധവാന് മകനെ കാണാനുള്ള അവകാശമുണ്ടെങ്കിലും, ആയിഷ ആശയവിനിമയം തടയുന്നുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
ആയിഷയുമായുള്ള നിയമപോരാട്ടങ്ങൾക്കിടയിലും ശിഖർ ധവാൻ പുതിയ ജീവിതത്തിലേക്ക് കടന്നു. 2025 ഫെബ്രുവരി 22-ന് സോഫി ഷൈനുമായി ധവാന്റെ രണ്ടാം വിവാഹം ലളിതമായ ചടങ്ങുകളോടെ നടന്നു.












