എറണാകുളം: മാദ്ധ്യമ പ്രവർത്തകയ്‌ക്കെതിരെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച അശ്ലീല കുറിപ്പ് പിൻവലിച്ച് മുൻ സബ് ജഡ്ജ് എസ്. സുദീപ്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് പിൻവലിച്ചത്. മാദ്ധ്യമ പ്രവർത്തകയുടെ കേസ് പരിഗണിച്ച കോടതി പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.
ഇക്കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു സുദീപ് മാദ്ധ്യമ പ്രവർത്തകയ്‌ക്കെതിരെ ഫേസ്ബുക്കിൽ അശ്ലീല കുറിപ്പ് പങ്കുവച്ചത്. തുടർന്ന് മാദ്ധ്യമ പ്രവർത്തകയുടെ പരാതിയിൽ പോലീസ് കേസ് എടുത്തു. എന്നാൽ കേസ് എടുത്തിട്ടും ഈ പോസ്റ്റ് പിൻവലിക്കാൻ സുദീപ് തയ്യാറായിരുന്നില്ല. ഇതിനായുള്ള ഇടപെടൽ പോലീസ് നടത്തിയതുമില്ല. ഇതോടെ മാദ്ധ്യമപ്രവർത്തക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയെ കക്ഷി ചേർത്തുകൊണ്ടായിരുന്നു മാദ്ധ്യമ പ്രവർത്തക കോടതി മുൻപാകെ പരാതി നൽകിയത്. ഇതിന് പിന്നാലെ മെറ്റ ജിയോ ബ്ലോക്കിംഗ് നടത്തുകയായിരുന്നു. എന്നാൽ വിദേശ രാജ്യങ്ങളിൽ പോസ്റ്റ് അതേ പോലെ തുടർന്നു. ഇത് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് സുദീപിനോട് തന്നെ എല്ലായിടത്തും നിന്നും പോസ്റ്റ് നീക്കം ചെയ്യാൻ കോടതി നിർദ്ദേശിച്ചത്.
Discussion about this post