ലക്‌നൗ: ശ്രീരാമഭക്തരുടെ നാളുകളായുള്ള കാത്തിരിപ്പിന് വിരാമമാകാൻ പോവുകയാണ്. ഈ വരുന്ന ജനുവരി 22 ലെ ശുഭമുഹൂർത്തത്തിൽ ഭാരതഭൂമിയിലെ അനേകം കോടി രാമഭക്തർ സ്വപ്‌നം കണ്ട ശ്രീരാമപട്ടാഭിഷേകം നടക്കും. അയോദ്ധ്യ വീണ്ടും രാമനാമജപത്താൽ മുഖരിതയാവുമ്പോൾ ഒഴിച്ചുകൂടാൻ പറ്റാത്തതാണ് അനേകായിരം ശ്രീരാമകർസേവകരുടെ അക്ഷീണസേവനം. രാമജന്മഭൂമി പ്രക്ഷോഭത്തിനായി ജയ്ശ്രീറാം വിളികളോടെ ജീവത്യാഗം നടത്തിയ അയോദ്ധ്യ നിവാസി വസുദേവ് ഗുപ്തയുടെ കുടുംബവും സ്വപ്‌നസാക്ഷാത്കാരത്തിനായി കാത്തിരിക്കുകയാണ്.
1990 ഒക്ടോബർ 30 ന് രാമജന്മഭൂമിപ്രക്ഷോഭ സമയത്ത് അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ ഉത്തരവിനാൽ വെടിയേറ്റ് മരിച്ചയാളാണ് വസുദേവ് ഗുപ്ത .രാമജന്മഭൂമി സമരത്തിനിടെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ആദ്യത്തെ കർസേവകൻ. വസുദേവിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് പെൺമക്കളും 2 ആൺകുട്ടികളും അടങ്ങിയ കുടുംബത്തിന്റെ അത്താണി തന്നെ നഷ്ടപ്പെട്ടു. എങ്കിലും തളരാൻ തയ്യാറല്ലാതിരുന്ന വാസുദേവിന്റെ ഭാര്യ, ശകുന്തളഗുപ്ത തയ്യൽ ജോലിയിലൂടെ കുടുംബം പുലർത്തി. വിമോചനസമരത്തിൽ പരിക്കേറ്റ നിരവധി കർസേവകരെ അവർ ശുശ്രൂഷിച്ചു. അയോദ്ധ്യയ്ക്കായി പോരാടിയതിന്റെ പേരിൽ ഹിസ്ബുൾ മുജാഹിദ്ദീന്റെ ഭീഷണിയും ഇവർ നേരിട്ടു.
എന്നാൽ പിന്നീട് രോഗബാധിതരായ കുടുംബത്തിലെ ചില അംഗങ്ങൾക്ക് ചികിത്സ നടത്താൻ പോലും ഇല്ലാതെ മരണത്തെവരിക്കേണ്ടി വന്നു .രോഗം ബാധിച്ച് വാസുദേവിന്റെ ഭാര്യയും ഒരു മകളും മകനും മരണപ്പെട്ടു. കുടുംബത്തിന്റെ ദയനീയസ്ഥിതി അറിഞ്ഞ വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) രാമജന്മഭൂമി ട്രസ്റ്റും ഈ സാഹചര്യത്തിൽ ഗുപ്ത കുടുംബത്തെ സഹായിക്കാനെത്തി. രാമജന്മഭൂമിയുടെ ലോക്കർ ഡിപ്പാർട്ട്മെന്റിൽ വാസുദേവിന്റെ മകൻ സന്ദീപിന് ജോലി നൽകി.
ശ്രീരാമന്റെ ക്ഷേത്ര നിർമ്മാണത്തിൽ വസുദേവ് ഗുപ്തയുടെ കുടുംബം വളരെ സന്തുഷ്ടരാണ്. ക്ഷേത്രം പണിതതോടെ അച്ഛന്റെ സ്വപ്നമാണ് സാക്ഷാത്കരിച്ചതെന്ന് മകൻ സന്ദീപും മകൾ സീമയും അഭിപ്രായപ്പെട്ടു. തന്റെ പിതാവും തന്റെ പിതാവിന്റെ സ്മരണ നിലനിർത്താൻ ഇപ്പോഴത്തെ ഭരണകൂടം തീർച്ചയായും അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു സ്മാരകം സ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് സീമ ഗുപ്ത.
Discussion about this post