തൃശൂർ; പത്തനംതിട്ടയിൽ ബിജെപിയിൽ ചേർന്ന ക്രൈസ്തവ പുരോഹിതനെ വ്യക്തിപരമായി ആക്ഷേപിക്കാൻ നീക്കം നടക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അത്തരം നീക്കങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മതപുരോഹിതൻമാരുൾപ്പെടെ ആര് ബിജെപിയിൽ ചേർന്നാലും അവരെ സമ്പൂർണമായി സംരക്ഷിക്കും അവർക്കെതിരായ ഏത് നീക്കത്തെയും പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും. അവരെ വ്യക്തിപരമായി അധിക്ഷേപിക്കാനും മറ്റുതരത്തിൽ ആക്രമിക്കാനും മുന്നോട്ടുവന്നാൽ കനത്ത വില നൽകേണ്ടി വരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ അസ്വസ്ഥതയോടു കൂടിയാണ് കോൺഗ്രസും സിപിഎമ്മും പെരുമാറുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പത്തനംതിട്ടയിൽ ബിജെപിയുടെ ക്രിസ്മസ് സ്‌നേഹസംഗമത്തിലാണ് ഓർത്തഡോക്സ് സഭ നിലക്കൽ ഭദ്രസനം സെക്രട്ടറി ഫാദർ ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നത്. ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ ഓർത്തഡോക്സ് സഭ വലിയ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ ക്ലീമീസിനെയും ആക്രമിക്കാൻ നീക്കം നടക്കുന്നുണ്ടെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ബിജെപിയോട് ഒരിക്കലും മതന്യൂനപക്ഷങ്ങളും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളും അടുക്കാൻ പാടില്ലെന്ന വാശിയോടെ സംസ്ഥാനത്തെ ഭരണ പാർട്ടികളും കോൺഗ്രസും തെറ്റായ സമീപനം പുലർത്തുകയാണ്. എന്നാൽ ഇതിനെ അവഗണിച്ച്് മതന്യൂനപക്ഷങ്ങളും പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളും പാർശ്വവൽക്കരിക്കപ്പെട്ടവരും ബിജെപിയെ സ്വീകരിച്ച് മുന്നോട്ടുവരുന്നതാണ് കാണുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന്റെ പേരിൽ വലിയ ധ്രുവീകരണത്തിന് കോൺഗ്രസും ഇടതുപക്ഷവും മത്സരിച്ചുകൊണ്ടിരിക്കുകയാണ്. പാർട്ടിയുടെ അഖിലേന്ത്യാ നേതാക്കൾ പറഞ്ഞതിന് വിരുദ്ധമായിട്ടാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. പക്ഷെ മതന്യൂനപക്ഷങ്ങൾക്ക് വികസനവും പുരോഗതിയുമാണ് മതപരമായ ധ്രുവീകരണത്തെക്കാൾ ആവശ്യമെന്നും അവർ അത് തിരിച്ചറിയുന്നുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
എല്ലാവരെയും ചേർത്തുനിർത്തിക്കൊണ്ടുപോകുന്ന വികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്നത്. ഏഴ് പതിറ്റാണ്ടായി തുടരുന്ന വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും വർഗീയ രാഷ്ട്രീയത്തിനും അധികം ആയുസ്സില്ല എന്നതാണ് കേരളത്തിലെ സാധാരണ ജനങ്ങൾക്കിടയിൽ നിന്ന് ലഭിക്കുന്ന പ്രതികരണം വ്യക്തമാക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Discussion about this post