മധുര: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് ശേഷം അയോദ്ധ്യ സന്ദർശിക്കാൻ ജനങ്ങളെ ക്ഷണിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ജനുവരി 22ന് ശേഷം അയോദ്ധ്യ സന്ദർശിക്കുന്നവർക്ക് ത്രേതായുഗം ഓർമ്മ വരുമെന്നും യോഗി പറഞ്ഞു. ജനുവരി 22ന് അയോദ്ധ്യയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും.
മധുരയിൽ സാധ്വി ഋതംഭരയുടെ ഷഷ്ടിപൂർത്തി മഹോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ജനുവരി 22ന് ശേഷം നിങ്ങൾ അയോദ്ധ്യ സന്ദർശിക്കു.. നിങ്ങൾ ത്രേതായുഗത്തെ ഓർമ്മിക്കും. അന്താരാഷ്ട്ര വിമാനത്താവളം എന്ന സ്വപ്നം അയോദ്ധ്യയിൽ സാക്ഷാത്കരിച്ചു കഴിഞ്ഞു. ശ്രീരാമൻ അയോദ്ധ്യയിൽ പുഷ്പക വിമാനത്തിൽ വന്നിറങ്ങും’- അദ്ദേഹം പറഞ്ഞു.
ഡിസംബർ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യ സന്ദർശിച്ചിരുന്നു. ഇപ്പോൾ ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ നോക്കൂ. നാലുവരി പാതയും ആറുവരി പാതയും ഇവിടെ യാഥാർഥ്യമായി. അയോദ്ധ്യ ഇപ്പോൾ റോഡ് മാർഗവും വ്യോമ മാർഗവും ബന്ധപ്പെട്ടിരിക്കുന്നു. ജല മാർഗമുള്ള ഗതാഗതവും ഇവിടെ സാധ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വികസിത ഭാരതം എന്ന നേട്ടത്തിലേക്കുള്ള പ്രതിജ്ഞയിലാണ് ഞങ്ങൾ. ആഗോള തലത്തിൽ ഇന്ത്യയോടുള്ള ആദരവ് ഉയർന്നിട്ടുണ്ട്. അയോദ്ധ്യയുടെ പേര് പോലും പറയാൻ മടിച്ചവർ ഇന്ന് അയോദ്ധ്യ ക്ഷേത്രത്തിലെ ചടങ്ങിനുള്ള ക്ഷണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഡിസംബർ 30ന് അയോദ്ധ്യ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി 15000 കോടി രൂപയുടെ പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്.
Discussion about this post