500 വർഷത്തെ കാത്തിരിപ്പിന് ശേഷം അയോദ്ധ്യയിൽ ശ്രീരാമഭക്തർ തങ്ങളുടെ ആത്മാഭിമാനം തിരിച്ചുപിടിച്ചിരിക്കുകയാണ്. ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠയോടെ അയോദ്ധ്യ വീണ്ടും പൂർണമായും രാമന്റേതായി മാറും. ഓരോ മൺതരിയും ജലകണികയും രാമമന്ത്രം ജപിക്കും. അതെ, രാമന്റെ മണ്ണിൽ രാമക്ഷേത്രം എന്നത് സ്വപ്‌നത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്കെത്തുകയാണ്. കുസൃതിയും ഐശ്വര്യവും ഒരുപോലെ വിളങ്ങുന്ന ശ്രീരാമന്റെ ബാലരൂപത്തെയാണ് ഗർഭഗൃഹത്തിലെത്തുന്ന ജനലക്ഷങ്ങൾ സർവ്വസവും മറന്ന് രാമപാദങ്ങളിൽ ലയിച്ച് കൈകൂപ്പിവണങ്ങുക.
ഈ രാംലല്ല വിഗ്രഹം നിർമ്മിക്കാൻ നിയോഗം ലഭിച്ച യുവ ശില്പിയാകട്ടെ ജീവിതം ധന്യമായതിന്റെ സന്തോഷത്തിലാണ്. ആരാണ് ഈ പുണ്യജന്മം? അഞ്ച് തലമുറകളിലായി ശിൽപകലാമേഖലയിൽ പ്രവർത്തിക്കുന്ന കുടുംബത്തിലെ ഇളമുറക്കാരനായ അരുൺ യോഗിരാജ് ആണ് ആ യുവാവ്. കർണാടകയിലെ മൈസൂരു സ്വദേശിയാണ് അദ്ദേഹം. എംബിഎ ബിരുദധാരിയായ അരുൺ അൽപ്പകാലം സ്വകാര്യകമ്പനിയിൽ ജോലിചെയ്‌തെങ്കിലും അധികം വൈകാതെ അച്ഛന്റെയും മുത്തച്ഛന്റെയും പോലെ ശിൽപകലയുടെ പാരമ്പര്യം പിന്തുടരുകയായിരുന്നു.11 വയസുമുതൽ അദ്ദേഹം പിതാവിനെ ശിൽപ്പ നിർമ്മാണത്തിൽ സഹായിച്ചിരുന്നു. അറിവും പാരമ്പര്യവും അനുഗ്രഹവും ഒത്തുചേർന്നപ്പോൾ അരുൺ ഉത്തമകലാകാരനായി.
എച്ച്ഡി കോട്ടയിൽ നിന്നുള്ള കൃഷ്ണശില ഉപയോഗിച്ചാണ് 51 ഇഞ്ച് വലുപ്പം വരുന്ന രാംലല്ല വിഗ്രഹം അരുൺ നിർമ്മിച്ചത്. ക്ഷേത്ര കമ്മിറ്റിയുടെ നിർദേശപ്രകാരം, യാതൊരുവിധത്തിലുള്ള റഫറൻസുകളുമില്ലാതെ ആത്മീയത മനസിൽ സൂക്ഷിച്ചു കൊണ്ടാണ് വിഗ്രഹത്തിന്റെ നിർമ്മാണം. ഏഴ് മാസങ്ങൾക്ക് മുമ്പ് തന്നെ ജോലി ആരംഭിച്ചിരുന്നു. ദിവസവും 12 മണിക്കൂറോളം ഇതിന് വേണ്ടി ചിലവഴിച്ചു. കൃഷ്ണശിലയിൽ ശ്രീരാമനെ കണ്ടെത്തുന്നത് വരെ താൻ കൊത്തുപണി തുടരുമെന്നും സാക്ഷാൽ പ്രഭു ശ്രീരാമൻ തന്നെ സഹായിക്കുമെന്നുമായിരുന്നു അരുൺ തന്റെ ജോലി ആരംഭിച്ചതിന് ശേഷം പ്രിയതമയായ വിജേതയോട് പറഞ്ഞത്. ദൈവികത നിലനിർത്തിക്കൊണ്ട് ബാലരൂപത്തിലുള്ള രാമന്റെ വിഗ്രഹം നിർമ്മിക്കുക എന്നതാണ് താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്നാണ് അരുൺ പറയുന്നത്.
ശിൽപ്പകലയിലെ അരുണിന്റെ വൈദഗ്ദ്ധ്യം മുൻപും അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യാ ഗേറ്റിലെ, സുഭാഷ് ചന്ദ്രബോസിന്റെ 30 അടി പ്രതിമ നിർമിച്ചതും അദ്ദേഹമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് അനാച്ഛാദനം ചെയ്തത്. സുഭാഷ് ചന്ദ്രബോസിന്റെ രണ്ടടി ഉയരമുള്ള പ്രതിമയും യോഗിരാജ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചിരുന്നു. ആദിശങ്കരാചാര്യ, ഹനുമാൻ, ഡോ. ബി.ആർ. അംബേദ്കർ, സ്വാമി രാമകൃഷ്ണ പരമഹംസർ, ബനശങ്കരി ദേവി, മൈസൂർ രാജാവ് ജയചാമരാജേന്ദ്ര വോഡയാർ എന്നിവരുടെ പ്രതിമകളും അരുൺ യോഗിരാജ് തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ 1000 ത്തിലധികം ശിൽപ്പങ്ങൾ നിർമ്മിച്ച അരുൺ, രാംലല്ലവിഗ്രഹനിർമ്മാണത്തോടെ തന്റെ ജീവിതം ധന്യമായതിന്റെ സന്തോഷത്തിലാണിപ്പോൾ.
Discussion about this post